ടൂള്‍ കിറ്റ് കേസില്‍ ദിഷ രവിക്ക് ജാമ്യം അനുവദിച്ചതിനെതിരെ ഡല്‍ഹി പൊലീസ് ഹൈക്കോടതിയെ സമീപിച്ചേക്കും. ഇന്ന് ശീന്തനുവിന്റെ ജാമ്യാപേക്ഷയില്‍ കോടതി സ്വീകരിയ്ക്കുന്ന നിലപാട് കൂടി എതിരായാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് തിരുമാനം. അതേസമയം ടൂള്‍കിറ്റ് കേസില്‍ ജാമ്യം ലഭിച്ച ദിഷ രവി ഇന്നലെ രാത്രിയില്‍ ജയില്‍ മോചിതയായി. കേസന്വേഷണം എന്‍ഐഎയ്ക്ക് പൂര്‍ണമായും കൈമാറുന്നതിനെ കുറിച്ചുള്ള ആലോചനയും കേന്ദ്രസ സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്.

ദിഷയ്ക്ക് എതിരെ ചുമത്തിയിരുന്നത് രാജ്യദ്രോഹമടക്കമുള്ള വകുപ്പുകളായിരുന്നു. തെളിവുകള്‍ ദുര്‍ബലമാണെന്നും വാദങ്ങള്‍ വിശ്വാസയോഗ്യം അല്ലെന്നും ആയിരുന്നു ദിഷയ്ക്ക് ജാമ്യം അനുവദിച്ച് പട്യാല ഹൌസ് സെഷന്‍ ജഡ്ജ് ധര്‍മ്മേന്ദര്‍ റാണ വ്യക്തമാക്കിയത്.

ഇന്ന് ശാന്തനുവിന്റെ സ്ഥിരം ജാമ്യത്തിനായുള്ള അപേക്ഷ പട്യാല ഹൗസ് കോടതി പരിഗണിക്കും. ഇതിലെ കോടതി തീരുമാനം കൂടി വ്യക്തമായതിന് ശേഷമാകും ഡല്‍ഹി പൊലീസ് ഹൈക്കോടതിയെ സമീപിക്കുക. ടൂള്‍ കിറ്റ് പ്രചരിപ്പിക്കാനുള്ള വാട്‌സാപ്പ് ഗ്രൂപ്പും ഇമെയില്‍ ഐഡിയും നിര്‍മിച്ചത് ശാന്തനു ആണെന്നാകും ശാന്തനുവിന്റെ അപേക്ഷയെ എതിര്‍ക്കാനുള്ള ഡല്‍ഹി പൊലീസിന്റെ വാദം. പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ച ദിഷ രവി ഇന്നലെ രാത്രി തന്നെ തിഹാര്‍ ജയിലില്‍ നിന്ന് മോചിതയായിരുന്നു.