പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തില്‍ പ്രതിപക്ഷത്തിന്റേത് സങ്കുചിത രാഷ്ട്രീയ താത്പര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമരത്തില്‍ നിന്ന് പിന്തിരിയണമെന്ന് ഉദ്യോഗാര്‍ത്ഥികളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 2002ല്‍ യുഡിഎഫ് ശുപാര്‍ശ തസ്തിക വെട്ടിക്കുറക്കലും നിയമന നിരോധനവും ആയിരുന്നു. അന്നത്തെ യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ ചാണ്ടി ആയിരുന്നുവെന്നും ജീവനക്കാരേയും ജനങ്ങളേയും തമ്മിലടിപ്പിക്കാന്‍ അന്നത്തെ സര്‍ക്കാര്‍ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി.

കുട്ടികളെ എന്നും സൗജന്യമായി പഠിപ്പിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട എന്ന് അന്ന് പറഞ്ഞത് ഉമ്മന്‍ ചാണ്ടിയാണ്. അതേ നിലപാട് ഇപ്പോഴുമുണ്ടോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. ലാസ്റ്റ് ഗ്രേഡില്‍ നിയമനം പാടില്ലെന്ന ഉത്തരവിറക്കിയത് കോണ്‍ഗ്രസിന്റെ കേന്ദ്ര സര്‍ക്കാരാണ്. അഭ്യസ്തവിദ്യര്‍ക്ക് യോഗ്യതയ്ക്കനുസരിച്ച് തൊഴില്‍ ലഭിക്കുന്നില്ല എന്ന പ്രശ്‌നമുണ്ടെന്നും മുഖ്യമന്ത്രി. ഇതിന് മാറ്റം വരുത്താനാണ് സര്‍ക്കാര്‍ ശ്രമം.

ഉദ്യോഗാര്‍ത്ഥികളുടെ കാലില്‍ വീഴേണ്ടത് ഉമ്മന്‍ ചാണ്ടിയാണെന്നും മുട്ടിലിഴയേണ്ടതും മറ്റാരുമല്ലെന്നും മുഖ്യമന്ത്രി. നിങ്ങളുടെ കഷ്ടതയ്ക്ക് കാരണക്കാരന്‍ മറ്റാരുമല്ലെന്ന് പറയണം. അത്രയെങ്കിലും അവരോട് ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റേത് അപകടകരമായ കളിയെന്നും യുവജനങ്ങള്‍ ഇത് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി.