കള്ളനോട്ട് കടത്തിൻ്റെ സംസ്ഥാനാന്തര ഇടനാഴിയായി കമ്പംമേട്ട് ചെക്ക് പോസ്റ്റ് മാറുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 7 കോടിയോളം രൂപയുടെ കള്ളനോട്ടാണ് ഇവിടെ നിന്ന് പിടികൂടിയിട്ടുള്ളത്. കഴിഞ്ഞ ദിവസം മൂന്ന് ലക്ഷം രൂപയുടെ കള്ളനോട്ടുമായ് ആറംഗ സംഘത്തെ പിടികൂടിയതാണ് ഒടുവിലത്തെ സംഭവം.

സംസ്ഥാനത്തേയ്ക്ക് കള്ളനോട്ടുകൾ എത്തുന്നത് ആന്ധ്ര, തമിഴ്നാട്, കർണാടക, ബീഹാർ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ്. ചെക്കിംഗുകൾ ചെക്ക് പോസ്റ്റിൽ മാത്രമാണന്നതും സമാന്തരപാതകൾ വഴി അതിർത്തി കടക്കാമെന്നതുമാണ് കമ്പംമേട്ടിനെ കള്ളനോട്ടു സംഘത്തിൻ്റെ ഇഷ്ട ഇടനാഴിയാക്കുന്നത്. തമിഴ്നാട്ടിലും കർണ്ണാടകത്തിലുമുള്ള സംഘത്തിൻ്റെ ഇടനിലക്കാരായ് പ്രവർത്തിക്കുന്നവർ ഇടുക്കി ജില്ലയുടെ അതിർത്തി ഗ്രാമങ്ങളിലുണ്ടന്ന് രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ റിപ്പോർട്ടുണ്ടായിരുന്നു.

2018 ജൂലൈയിൽ സീരിയൽ താരം സൂര്യ ശശികുമാറും മാതാവ് രമാദേവിയും ഉൾപ്പെട്ട കള്ളനോട്ടു കേസിനും കമ്പംമേട്ടുയായി ബന്ധമുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കമ്പംമേട്ട് വഴി എത്തിച്ച രണ്ടേകാൽ ലക്ഷം രൂപയുടെ കള്ളനോട്ടുമായി അണക്കരയിൽ 3 പേർ പിടിയിലായതോടെയാണ് സീരിയൽ നടിയിലേക്ക് അന്വേഷണം നീണ്ടത്. ഇത്തരത്തിൽ ചെറുതും വലുതുമായ അൻപതോളം കള്ളനോട്ട് കേസുകളാണ് സമീപകാലത്ത് കമ്പംമേട്ടുമായ് ബന്ധപ്പെട്ട് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.