രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ ഇന്നും തുടരും. രാവിലെ ഒന്‍പത് മണി മുതല്‍ അഞ്ച് മണി വരെയാകും വാക്‌സിന്‍ നല്‍കുക. ആദ്യ ദിനത്തില്‍ 1,91,181 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വാക്‌സിനേഷന് ശേഷം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒറീസ, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ഇന്ന് വാക്‌സിനേഷന്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. കൊവിഡിനെതിരായ പോരാട്ടം ക്രമേണ വിജയത്തിലേക്കാണ് നീങ്ങുന്നതെന്ന് ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ആദ്യദിനം 8062 ആരോഗ്യ പ്രവര്‍ത്തകര്‍ കൊവിഡ് വാക്സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലുമായി 11,138 പേര്‍ക്കാണ് വാക്സിനേഷന്‍ നല്‍കാന്‍ ലക്ഷ്യമിട്ടിരുന്നത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (857) വാക്സിന്‍ സ്വീകരിച്ചത്. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളിലും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങളില്‍ വീതവും ബാക്കി ജില്ലകളില്‍ ഒന്‍പത് കേന്ദ്രങ്ങളില്‍ വീതമാണ് വാക്സിനേഷന്‍ നടന്നത്.

ആലപ്പുഴ -616, എറണാകുളം -711, ഇടുക്കി -296, കണ്ണൂര്‍ -706, കാസര്‍ഗോഡ് -323, കൊല്ലം -668, കോട്ടയം -610, കോഴിക്കോട് -800, മലപ്പുറം -155, പാലക്കാട് -857, പത്തനംതിട്ട -592, തിരുവനന്തപുരം -763, തൃശൂര്‍ -633, വയനാട് -332 എന്നിങ്ങനെയാണ് ആദ്യദിനം വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണമെന്നും മന്ത്രി വ്യക്തമാക്കി.