മുംബൈ: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍, വിചാരണ മാറ്റിവയ്ക്കണമെന്ന ബിനോയ് കോടിയേരിയുടെ അപേക്ഷയെ എതിര്‍ത്ത് സ്വദേശിനിയായ പരാതിക്കാരി. ഇക്കാര്യം കേസ് പരിഗണിക്കുന്ന ദിന്‍ഡോഷി സെഷന്‍സ് കോടതിയില്‍ എഴുതിനല്‍കിയിട്ടുണ്ടെന്ന് യുവതിയുടെ അഭിഭാഷകന്‍ അബ്ബാസ് മുക്ത്യാര്‍ അറിയിച്ചു. കേസ് 19നു പരിഗണിക്കും.

കേസില്‍ ഈ മാസം 21നു വിചാരണ ആരംഭിക്കാനിരിക്കെയാണ് താന്‍ ദുബായിലാണെന്നും നടപടികള്‍ മൂന്ന് ആഴ്ചത്തേക്ക് മാറ്റി വയ്ക്കണമെന്നും അഭ്യര്‍ഥിച്ച്‌ കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാസം 15നാണു പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ലൈംഗിക പീഡനം, വഞ്ചന, അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവയടക്കമുള്ള ആരോപണങ്ങളാണു കുറ്റപത്രത്തിലുള്ളത്. യുവതിയുടെ പരാതിയില്‍ കേസെടുത്ത് ഒന്നര വര്‍ഷത്തിനു ശേഷമാണ്പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. 678 പേജുള്ള കുറ്റപത്രം ബിനോയിയെ വായിച്ചു കേള്‍പ്പിച്ചിരുന്നു.

ദുബായ് ഡാന്‍സ് ബാറില്‍ ജോലിക്കാരിയായിരുന്ന ബിഹാര്‍ സ്വദേശിയായ യുവതിയാണ് ബിനോയ്‌ക്കെതിരെ പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ 8 വയസ്സുള്ള കുട്ടിയുണ്ടെന്നും പരാതിയില്‍ പറഞ്ഞിരുന്നു. 2009 മുതല്‍ 2018 വരെ പീഡിപ്പിച്ചെന്നു പരാതിയില്‍ പറയുന്നു. 2018ലാണ് ബിനോയ് വിവാഹതിനാണെന്ന കാര്യം അറിയുന്നതെന്നും അവര്‍ ആരോപിക്കുന്നു.