ബംഗളൂരു: പ്രായപൂര്‍ത്തി ആയ ഒരു വ്യക്തിക്ക് തിരഞ്ഞെടുത്ത ആളെ വിവാഹം കഴിക്കാന്‍ ഭരണഘടനാ പരമായി അധികാരമുണ്ടെന്ന് കര്‍ണാടക ഹെെക്കോടതി.ഇത് അവരുടെ മൗലികാവകാശമാണെന്നും ഇതിനായി ജാതിയോ മതമോ പരിഗണിക്കേണ്ട ആവശ്യമില്ലെന്നും കോടതി പറഞ്ഞു.

രമ്യ എന്ന യുവതിയെ വീട്ടുകാരുടെ തടവില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ യുവാവ് വജീദ് ഖാന്‍ കോടതിയില്‍ നിവേദനം നല്‍കിയിരുന്നു. കേസില്‍ യുവതിയുടെ വാദം കേട്ടതിന് പിന്നലെയാണ് കോടതി ഇക്കാര്യം വാക്കാല്‍ പറഞ്ഞതെന്നും ലെെവ് ലാ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിവാഹത്തിന്റെ പേരില്‍ നിര്‍ബന്ധിച്ച്‌ മതം മാറ്റുന്നത് തടയാന്‍ ബി.ജെ.പി ഭരണിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രത്യേക ഓര്‍‌ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരം വ്യത്യസ്ത മത വിഭാഗത്തിലുള്ളര്‍ തമ്മില്‍ വിവാഹം കഴിക്കുന്നതിന് ഒരു മാസം മുമ്പ്‌ തന്നെ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യണം. ലൗ ജിഹാദിനെതിരെ കര്‍ണാടക സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ഹെെക്കോടതിയുടെ പരാമര്‍ശം.