കൊച്ചി: പാലാരിവട്ടം ഫ്‌ളൈഓവര്‍ അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും കോടതി ഇന്ന് വിധി പറയും.മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് വിധി പറയുക.

ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് കാണിച്ച്‌ മെഡിക്കല്‍ ബോര്‍ഡ് നേരത്തെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.ഇതുകൂടി പരിഗണിച്ചായിരിക്കും കോടതി വിധി.ഇബ്രാഹിം കുഞ്ഞിന് ഗുരുതര കാന്‍സര്‍ രോഗമാണെന്നും, ഇപ്പോള്‍ കഴിയുന്ന എറണാകുളം ലേക്ക്ഷോര്‍ ആശുപത്രിയില്‍ ചികിത്സ തുടരണമെന്നും വ്യക്തമാക്കി ഇന്നലെ ഡി.എം.ഒ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ഇബ്രാഹിം കുഞ്ഞിനെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റാനാവുമോയെന്ന് പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.എം.ഒയ്ക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു.

മള്‍ട്ടിപ്പിള്‍ മൈലോമ ബാധിതനായ ഇബ്രാഹിംകുഞ്ഞിന് സ്വകാര്യ ആശുപത്രിയില്‍ നല്‍കിവരുന്ന ചികിത്സ കൊച്ചിന്‍ കാന്‍സര്‍ സെന്ററില്‍ ലഭ്യമല്ലെന്ന് ഡി.എം.ഒ കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ ചോദ്യംചെയ്യാന്‍ അനുവദിക്കണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടു.ഇത് കോടതി അനുവദിക്കുകയും ചെയ്തിരുന്നു.