കൊച്ചി: സ്വര്‍ണക്കടത്തും കള്ളപ്പണം വെളുപ്പിക്കലും രാജ്യ വിരുദ്ധ പ്രവര്‍ത്തനവും സംബന്ധിച്ച അന്വേഷണം നടത്തുന്ന ഏജന്‍സികള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ചോദ്യം ചെയ്‌തേക്കാവുന്ന മറ്റൊരു ഉദ്യോഗസ്ഥന്‍ പി. ഗോപന്‍ ആണെന്ന് സൂചനകള്‍.

കസ്റ്റഡിയില്‍ ഇ ഡി ചോദ്യം ചെയ്യുന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറില്‍നിന്ന് കിട്ടിയ വിവരങ്ങള്‍ പ്രകാരമാണ് ചോദ്യം ചെയ്യല്‍ വേണ്ടി വരുന്നത്. പി. ഗോപന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാരില്‍ ഒരാളാണ്. ഇദ്ദേഹം അര വര്‍ഷം മുമ്പ്‌ വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. എന്നാല്‍, പിന്നെയും തുടരാന്‍ അനുവദിച്ചിരിക്കുകയാണ്.
സര്‍ക്കാരിന്റെ പൊതുഭരണവകുപ്പില്‍നിന്നാണ് ഇദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. ഔദ്യോഗിക ഫയലുകള്‍ കൈകാര്യം ചെയ്യാനും മറ്റുമുള്ള പ്രത്യേക കഴിവാണ് ഗോപനെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിച്ചത്. സി.എം. രവീന്ദ്രന്‍, എം. ശിവശങ്കര്‍, പി. ഗോപന്‍ എന്നിവര്‍ ഒറ്റക്കൂട്ടാണ്. ഗോപനെയും സ്റ്റാഫിലെത്തിച്ചത് മുഖ്യമന്ത്രിയുടെ പ്രത്യേക താല്‍പ്പര്യത്തിലാണ്.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രത്യേക അധികാരങ്ങളും മറ്റു വകുപ്പുകളില്‍നിന്നുള്ള ഫയലുകള്‍ വന്നു പോകുന്ന രീതിയും അടക്കം വിവിധ നടപടിക്രമങ്ങള്‍ ഇഡി ശിവശങ്കറില്‍നിന്ന് ചോദിച്ചറിഞ്ഞിട്ടുണ്ട്. സംസ്ഥാന പ്രോട്ടോക്കോള്‍ വിഭാഗത്തെ മറികടന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിച്ചത് ആരുടെ നിര്‍ദേശ പ്രകാരമെന്നും അതിനുള്ള ഉത്തരവ് ആരിറക്കിയെന്നും അടക്കമുള്ള വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ ചോദിച്ചറിയുന്നുണ്ട്. യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള ഇടപാടുകളില്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ ശിവശങ്കറില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നത്.