ഡാലസ്∙ ഡാലസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വിദ്യാരംഭ ദിവസം ആദ്യാക്ഷരം കുറിക്കാൻ അനേകം ബാലിക ബാലൻമാർ എത്തിച്ചേർന്നു. നവംബർ 25 രാവിലെ നടന്ന ഗണപതി ഹോമവും, പിന്നീട് നടന്ന സരസ്വതി പൂജ ക്കും ശേഷമാണ് വിദ്യാരംഭത്തിന് തുടക്കം കുറിച്ചത്. പൂജാ പ്രസാദം നെറ്റിയിൽ തൊട്ടു വിദ്യാദേവിയെ വണങ്ങി, വിനേഷ് പുളിയപടംബ, പ്രജിത്ത് നാകർണിമന എന്നിവരുടെ നിർദ്ദേശപ്രകാരം, കുട്ടികളുടെ നാവിലും അരിയിലും അക്ഷരങ്ങൾ എഴുതിച്ചു.

നവരാത്രിയുടെ ആദ്യ ദിനം മുതൽ ആരംഭിച്ച ദേവീപൂജയുടെ ഓരോ ദിവസവും വ്യത്യസ്ത പദ്മങ്ങളാണ് ക്ഷേത്ര പൂജാരിമാർ ഒരുക്കിയത്. അവസാന ദിവസം ഇട്ടത് ശ്രീചക്രം ആയിരുന്നു, ദേവി പരാശക്തിയെ പൂജിക്കുന്നതിന് ഏറ്റവും ഉത്തമമായ പദ്മമായി ശ്രീചക്രത്തെ കരുതുന്നു. നിലനിൽക്കാൻ സ്ഥലവും സമയവും ആവശ്യമില്ലാത്ത ഒരു സൂക്ഷ്മ ബിന്ദുവിൽ നിന്നും പ്രപഞ്ചം മുഴുവൻ വികാസം പ്രാപിച്ചു എന്നതാണ് ശ്രീ ചക്രത്തിന്റെ ഒരു നിർവ്വചനം. സമയവും സ്ഥലവും ആയി ബന്ധപ്പെട്ടു കിടക്കുന്നതു കൊണ്ട്, ദുരിത പൂർണമായ മനുഷ്യ ജന്മം സിദ്ധിക്കുന്നു എന്നും, ധ്യാനത്തിലൂടെ, ആത്മജ്ഞാനം കൈവരിച്ച് ശ്രീചക്രത്തിലെ ഏറ്റവും നടുക്കുള്ള ബിന്ദുവിന്റെ അവസ്ഥയിൽ എത്തിച്ചേരുക എന്നതുമാണ് മറ്റൊരു വിവക്ഷ.

അറിവിന്റെ വെളിച്ചം പകർന്നുകിട്ടി, പ്രസാദമായി ലഭിച്ച ത്രിമധുരവും നുണഞ്ഞുകൊണ്ടാണ് വിദ്യാരംഭത്തിന് എത്തിച്ചേർന്ന കുട്ടികൾ ക്ഷേത്ര ദർശനത്തിനു ശേഷം തിരികെ പോയത്.