അഴിമതി ആരോപണങ്ങളുടെ ശരശയ്യയില്‍ കിടക്കുന്ന മുഖ്യമന്ത്രിയെ രക്ഷപ്പെടുത്താനും സ്വര്‍ണ്ണക്കള്ളക്കടത്ത് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ നിന്നും ജനശ്രദ്ധതിരിക്കാനുമുള്ള വൃഥാ ശ്രമമാണ് സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ദേശാഭിമാനിയിലെ ലേഖനമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു.

കോണ്‍ഗ്രസിന്റെ മതേതര സിദ്ധാന്തങ്ങള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാമെന്ന് സിപിഎം കരുതണ്ട. സമാനമായ ആരോപണം ഒരാഴ്ച മുന്‍പ് കോടിയേരി ഉന്നയിച്ചെങ്കിലും കേരളീയ പൊതുസമൂഹം അത് അവജ്ഞയോടെ തള്ളിക്കളഞ്ഞു.കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമുണ്ടാക്കാമെന്ന കോടിയേരിയുടെ സൃഗാലബുദ്ധി നടക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

സി.പി.എം സെക്രട്ടറിയുടെ ലേഖനത്തില്‍ മുസ്ലീം ലീഗ് സംഘപരിവാറിനെ പരോക്ഷമായി സഹായിക്കുകയാണെന്ന വാദമാണ് ഉയര്‍ത്തുന്നത്. മതനിരപേക്ഷ ഇന്ത്യയെ ശക്തിപ്പെടുത്തുന്നതിന് മുസ്ലീംലീഗ് സ്വീകരിച്ചിട്ടുള്ള നിലപാട് കേരളീയ പൊതുസമൂഹത്തിന് നന്നായി അറിയാം. മുന്തിരി പുളിക്കുമെന്ന പറഞ്ഞ കുറുക്കന്റെ മാനസികാവസ്ഥയാണ് സിപിഎമ്മിന് ലീഗിന്റെ കാര്യത്തിലുള്ളതെന്ന് മുല്ലപ്പള്ളി പറഞ്ഞു.