തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ് രോഗികളെ ചികിത്സിക്കാന്‍ സ്വകാര്യ ആശുപത്രികള്‍ക്കും അനുവാദം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആരോഗ്യ, തദ്ദേശ സ്വയംഭരണ, ദുരന്തനിവാരണ വകുപ്പുകള്‍ സംയുക്തമായി 50,000 കിടക്കകളോടെ കൂടുതല്‍ ചികിത്സാകേന്ദ്രങ്ങള്‍ സ്ഥാപിക്കുകയാണ്. ചെറുകിട ഇടത്തരം സ്വകാര്യ ആശുപത്രികള്‍ക്ക് പ്രഥമതല കൊവിഡ് ചികിത്സാകേന്ദ്രങ്ങള്‍ നടത്താന്‍ അനുമതി നല്‍കും.

ഗുരുതരമായ രോഗമുള്ളവരെ വെന്റിലേറ്റര്‍ ഐ സി യു സംവിധാനമുള്ള കൊവിഡ് ആശുപത്രികളിലും അത്ര ഗുരുതരമല്ലാത്തവരെ പ്രഥമതല കൊവിഡ് ചികിത്സാകേന്ദ്രങ്ങളിലുമാണ് (കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍) പരിചരിക്കുക. ജില്ലകളില്‍ രണ്ട് വീതം കൊവിഡ് ആശുപത്രികളും പ്രഥമതല കൊവിഡ് ചികിത്സാകേന്ദ്രങ്ങളും സ്ഥാപിച്ച്‌ കഴിഞ്ഞു.

സംസ്ഥാനത്തുള്ള രോഗികളില്‍ അറുപത് ശതമാനത്തിലേറെ രോഗലക്ഷണമൊന്നും പ്രകടിപ്പിക്കാത്തവരാണ്. ഇവരെ വീടുകളില്‍ തന്നെ താമസിച്ച്‌ പരിചരിച്ചാല്‍ മതിയെന്ന് വിദഗ്ധര്‍ ഉപാധികളോടെ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അപകടസാധ്യത വിഭാഗത്തില്‍ പെടാത്തവരായ രോഗലക്ഷണമില്ലാത്തവരെ താമസസ്ഥലത്തിന് തൊട്ടടുത്ത് ചികിത്സാകേന്ദ്രങ്ങളുണ്ടെന്ന് ഉറപ്പുണ്ടെങ്കില്‍ വീട്ടില്‍ തന്നെ കഴിയാന്‍ അനുവദിക്കാവുന്നതാണെന്നാണ് മറ്റു ചില രാജ്യങ്ങളിലേയും അനുഭവം. രോഗികളുടെ എണ്ണം അമിതമായി വര്‍ധിച്ചാല്‍ ഇത്തരം നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കേണ്ടി വന്നേക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.