ന്യൂയോര്‍ക്ക്: ലോകത്താകെ കോവിഡ് രോ​ഗം പടര്‍ന്നു പിടിക്കുന്നത് അതിവേ​ഗം. പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്താകെ രണ്ട് ലക്ഷത്തോളം ആളുകളില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. 2,08,864 പേര്‍ക്കാണ് ഒറ്റ ദിവസം രോഗം സ്ഥിരീകരിച്ചത്.

ഇതാദ്യമായാണ് ഒറ്റ ദിവസം രണ്ട് ലക്ഷത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്‌. 10,982,236 ആളുകളിലാണ് ലോകത്ത് ഇതുവരെ രോഗം ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,155 പേര്‍ രോഗം ബാധിച്ച്‌ മരിച്ചു. ആകെ മരണം ഇതോടെ 5,23,947 ആയി ഉയര്‍ന്നു.

അതേസമയം കോവിഡ് വ്യാപനം രൂക്ഷമായ ബ്രസീലില്‍ സ്ഥിതി ഗുരുതരമാകുന്നുവെന്നാണ് വിവരം. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,200 പേരാണ് അവിടെ രോഗം മൂലം മരണമടഞ്ഞത്. പുതിയതായി 47,000 ലേറെ ആളുകളില്‍ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. 1,496,858 ആളുകളിലാണ് ഇതുവരെ ബ്രസീലില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 61,884 പേര്‍ മരിച്ചു.

24 മണിക്കൂറിനിടെ കൂടുതല്‍ ആളുകള്‍ രോഗം ബാധിച്ച്‌ മരിച്ച രണ്ടാമത്തെ രാജ്യം മെക്സിക്കോയാണ്. 741 പേരാണ് ഇവിടെ ഒറ്റദിവസം കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചത്.

അതേസമയം രോഗബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ ഗുരുതരമായ സ്ഥിതി വിശേഷത്തിന് മാറ്റമില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,000ന് മുകളിലാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍. എന്നാല്‍ അമേരിക്കയില്‍ മരണ നിരക്ക് ഗണ്യമായി കുറഞ്ഞു‌. കഴിഞ്ഞ 24 മണിക്കൂറിനിടെ 615 പേര്‍ മാത്രമാണ് അവിടെ മരിച്ചത്.

2,735,554 ആണ് അമേരിക്കയില്‍ ഇതുവരെ സ്ഥിരീകരിച്ച കേസുകള്‍. 1,28,684 മരണവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. റഷ്യയിലും ഇന്ത്യയിലും സ്ഥിതിഗതികള്‍ രൂക്ഷമാണ്. രണ്ട് രാജ്യങ്ങളിലും ആറ് ലക്ഷത്തിന് മുകളിലാണ് സ്ഥിരീകരിച്ച കോവിഡ് കേസുകള്‍ ഉള്ളത്.