തിരുവനന്തപുരം: ഇ മൊബിലിറ്റി പദ്ധതിക്കുവേണ്ടി പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിന് (പിഡബ്ല്യൂസി) കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ വന്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സെക്രട്ടേറിയറ്റില്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് ഓഫിസ് തുറക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
പിഡബ്ല്യൂസിക്ക് ഓഫീസ് തുറക്കുന്നതിനുള്ള ശിപാർശ ധനവകുപ്പ് അംഗീകരിച്ചു. ഫയലിൽ ഗതാഗതമന്ത്രി ഒപ്പിട്ടാൽ നടപ്പാകുമെന്നും ചെന്നിത്തല പറഞ്ഞു. പ്രതിമാസം മൂന്നുലക്ഷത്തോളം രൂപയാണ് പിഡബ്ല്യുസി ഉദ്യോഗസ്ഥരുടെ ശമ്പളം. ചീഫ് സെക്രട്ടറിയേക്കാള്‍ കൂടുതലാണിതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
സെക്രട്ടറേിയറ്റില്‍ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിന്റെ ഓഫീസ് തുറക്കുന്നതോടെ സെക്രട്ടേറിയേറ്റിന് മുന്നില്‍ ദേശീയപതാകയ്ക്കൊപ്പം പിഡബ്ല്യൂസിയുടെ ലോഗോ കൂടി പാറിപ്പറക്കുമെന്നും ചെന്നിത്തല പരിഹസിച്ചു. കണ്‍സള്‍ട്ടന്‍സിക്ക് വേണ്ടി അന്താരാഷ്ട്ര കുത്തകകള്‍ സെക്രട്ടറിയറ്റിന് മുകളില്‍ റാകിപ്പറക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രതിപക്ഷം പൂർണമായും സഹകരിച്ചു. എന്നാൽ കോവിഡിന്റെ മറവിൽ അഴിമതി നടത്തിയാൽ ചൂണ്ടിക്കാട്ടാതിരിക്കാനാവില്ല. ഇ മൊബിലിറ്റി ഫയലിൽ ചീഫ് സെക്രട്ടറി എഴുതിയതെന്തെന്ന് മുഖ്യമന്ത്രി പറയണം. ശാസ്ത്രീയമായി അഴിമതി നടത്തുകയും തന്മയത്വത്തോടെ മൂടിവയ്ക്കുകയുമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
കൊവിഡിനെ സുവര്‍ണാവസരമായി കണ്ട് സര്‍ക്കാര്‍ അഴിമതി നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ നാട് കൊവിഡ് മഹാമാരിയെ നേരിടുമ്പോള്‍ ഒരുമിച്ച് നില്‍ക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ദുരന്തത്തെ നേരിടുന്ന കാര്യത്തില്‍ സര്‍ക്കാരുമായി സഹകരിക്കും. ഇതിനെ സുവര്‍ണാവസരമായി കണ്ടുകൊണ്ട് ആരും ഒന്നും ചോദിക്കില്ലെന്ന് കരുതി അഴിമതി നടത്തുകയാണ്. ഇത് പ്രതിപക്ഷം ചൂണ്ടിക്കാണിക്കും. കണ്ണൂംപൂട്ടിയിരിക്കണമെന്നാണോ മുഖ്യമന്ത്രി പറയുന്നതെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
സര്‍ക്കാര്‍ എല്ലാത്തിനും കണ്‍സള്‍ട്ടന്‍സികളെ ഏല്പിക്കുകയാണ്. മുഖ്യമന്ത്രിക്ക് താത്പര്യമുള്ള ലണ്ടന്‍ ആസ്ഥാനമായുള്ള പിഡബ്ല്യുസിയുടെ ഓഫീസ് സെക്രട്ടേറിയറ്റില്‍ തുറക്കാനുള്ള നടപടി അന്തിമ ഘട്ടത്തിലാണ്. ട്രാന്‍സ്പോര്‍ട്ട് മന്ത്രി ഒപ്പിട്ടാല്‍ മാത്രം മതി. സെക്രട്ടേറിയറ്റില്‍ നിലവിലുള്ള അസിസ്റ്റന്റുമാര്‍ ഇത്തരം ജോലികള്‍ സമയബന്ധിതമായി നടപ്പിലാക്കാന്‍ കഴിയാത്തവരാണെന്നാണ് ട്രാന്‍സ്പോര്‍ട്ട് വകുപ്പ് സെക്രട്ടറിയുടെ കുറിപ്പില്‍ വ്യക്തമാക്കുന്നത്. പിഡബ്യുസിയുടെ ഒരു ഓഫീസ് സെക്രട്ടേറിയറ്റില്‍ തുറക്കണമെന്ന ഫയല്‍ ഒരു വര്‍ഷം മുന്‍പാണ് എത്തിയത്. അതിന് ധനകാര്യ വകുപ്പിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. പിഡബ്ല്യൂസിയുടെ നാല് ഉദ്യോഗസ്ഥരായിരിക്കും ഈ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക.