മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമാവുന്ന പശ്ചാത്തലത്തില്‍ മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജൂലൈ 15 വരെയാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. മുംബൈ പോലീസാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. കണ്ടയ്‌ന്മെന്റ് സോണുകളില്‍ അത്യാവശ്യത്തിന് അല്ലാതെ ഒരാളും പുറത്തിറങ്ങരുതെന്ന് പോലീസ് അറിയിച്ചു.

രാത്രിസമയത്ത് കണ്ടയ്‌ന്മെന്റ് സോണിനു പുറത്തും ഇതു ബാധകമാണെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ പ്രണായ അശോക് ഉത്തരവില്‍ പറയുന്നു. കണ്ടയ്‌ന്മെന്റ് സോണില്‍ അത്യാവശ്യത്തിന് അല്ലാതെ ഒരാളും പുറത്തിറങ്ങരുത്. പകലും രാത്രിയും ഇതു ബാധകമാണ്. കണ്ടയ്‌ന്മെന്റ് സോണിനു പുറത്ത് രാത്രി കാലത്ത് ആരും പുറത്തിറങ്ങരുതെന്നും ഉത്തരവിലുണ്ട്. ക്രിമിനല്‍ നടപടിച്ചട്ട പ്രകാരമാണ് ഉത്തരവ്.

അതെസമയം മഹാരാഷ്ട്രയില്‍ 60 പോലീസ് ഉദ്യോഗസ്ഥരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. മരിച്ചവരില്‍ 38 പേര്‍ മുംബൈ പോലീസ് ഉദ്യോഗസ്ഥരാണ്. മഹാരാഷ്ട്രയില്‍ ആകെ 4900 പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 2600 പേരും മുംബൈ പോലീസില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ്.