തിരുവനന്തപുരം: എസ്.എസ്.എല്‍.സി., എസ്.എസ്.എല്‍.സി. (എച്ച്‌.ഐ.), ടി.എച്ച്‌.എസ്.എല്‍.സി., ടി.എച്ച്‌.എസ്.എല്‍.സി. (എച്ച്‌.ഐ.), എ.എച്ച്‌.എസ്.എല്‍.സി. പരീക്ഷകളില്‍ ഉപരിപഠനത്തിന് അര്‍ഹത നേടാത്ത റഗുലര്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് തിരെഞ്ഞടുക്കപ്പെട്ട കേന്ദ്രങ്ങളില്‍വെച്ച്‌ സേ പരീക്ഷ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു. സേ പരീക്ഷയുടെ തീയതി പിന്നീട് പ്രസിദ്ധീകരിക്കും.

പരമാവധി മൂന്ന് വിഷയങ്ങള്‍ക്കുവരെ സേ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ എഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സേ പരീക്ഷയോടൊപ്പം ഈ പരീക്ഷകള്‍ റഗുലറായി എഴുതാന്‍ അവസരം ഉണ്ടാകും.

2018, 2019 വര്‍ഷങ്ങളില്‍ പരീക്ഷ എഴുതി പാസ്സായ എല്ലാ വിദ്യാര്‍ത്ഥികളുടെയും ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ് ഡിജി ലോക്കറില്‍ ലഭ്യമാണെന്നും മന്ത്രി അറിയിച്ചു. 2020-ലെ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സേ പരീക്ഷയുടെ ഫലപ്രഖ്യാപനംകൂടി കഴിഞ്ഞ് ലഭ്യമാക്കും. 2020 ലെ സര്‍ട്ടിഫിക്കറ്റുകള്‍ ക്യൂ.ആര്‍ കോഡുകള്‍ ഉള്‍പ്പെടുത്തിയവ ആയിരിക്കും. തൊഴില്‍ ദാതാക്കള്‍ക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ക്കും പാസ്സ്‌പോര്‍ട്ട് ഓഫീസ് അധികാരികള്‍ക്കും സര്‍ട്ടിഫിക്കറ്റിലെ ക്യൂ.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികത ഏത് സമയത്തും ഉറപ്പാക്കാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.