ചെന്നൈ: കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ നീട്ടി. ജൂലൈ 31 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ആരോഗ്യ രംഗത്തെ വിദഗ്ധരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അടച്ചിടല്‍ നീട്ടാന്‍ തീരുമാനിച്ചത്.

തമിഴ്‌നാട്ടില്‍ ഇന്ന് 3949 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 86,000 ആയി. ഇന്ന് തമിഴ്‌നാട്ടില്‍ 62 പേര്‍ മരിച്ചു. ഇതോടെ രോഗം ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,141 ആയി ഉയര്‍ന്നു.

ചെന്നൈയില്‍ മാത്രം ഇന്ന് 2167 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു ദിവസം ചെന്നൈയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

നേരത്തെ മഹാരാഷ്ട്രയിലും ലോക്ക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടി. രാജ്യത്ത് ഏറ്റവും രൂക്ഷമായി കോവിഡ് ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. സംസ്ഥാനത്തെ കോവിഡ് രോഗികള്‍ ദിനംപ്രതി വര്‍ധിക്കുന്നതിനാല്‍ ലോക്ഡൗണ്‍ പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.