തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 118 ആയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ വൈകിട്ട് 5 മുതല്‍ ജൂലൈ 6ന് അര്‍ധരാത്രി വരെ ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കും. എടപ്പാള്‍, പൊന്നാനി പ്രദേശങ്ങളില്‍ കൂടുതല്‍ കോവിഡ് കോസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിടത്ത് വ്യാപകമായി പരിശോധനകള്‍ നടത്താന്‍ നിര്‍ദേശം നല്‍കി. പനി, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവരെ പരിശോധിക്കും.

ആരോഗ്യപ്രവര്‍ത്തകര്‍, ആശുപത്രി ജീവനക്കാര്‍, ബാങ്ക് ഉദ്യോഗസ്ഥര്‍, ട്രാന്‍സ്‌പോര്‍ട് ഹബ്ബുകള്‍ എന്നിവിടങ്ങളില്‍ ലക്ഷണം ഇല്ലെങ്കിലും പരിശോധന നടത്തും. കോഴിക്കോട്, മഞ്ചേരി, തൃശൂര്‍ മെഡിക്കല്‍ കോളജുകളില്‍ നിന്നുള്ള മെഡിക്കല്‍ ടീമിനെ ഇവിടെ നിയോഗിക്കും. തീവ്രരോഗബാധ കണ്ടെത്തിയിടത്ത് കുറഞ്ഞത് 10,000 പരിശോധനകള്‍ നടത്തും.

കൃത്യമായ ക്ലസ്റ്റര്‍ മാനേജ്‌മെന്റ് സ്ട്രാറ്റജി നടപ്പിലാക്കും. അതിനായി കേസുകളും അവരുടെ കോണ്‍ടാക്റ്റുകളും ഒരു പ്രദേശത്ത് എങ്ങനെ വിതരണം ചെയ്തിരിക്കുന്നു എന്ന് കണ്ടെത്തി കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കും. ആ പ്രദേശത്തേക്ക് കയറുന്നതിനും ഇറങ്ങുന്നതിനും ഒരു വഴിമാത്രം എന്ന രീതിയില്‍ നിയന്ത്രിക്കും. വീടുകള്‍ സന്ദര്‍ശിച്ചു ശ്വാസകോശ സംബന്ധമായി രോഗം ഉണ്ടോ എന്ന് കണ്ടെത്തിയാല്‍ അവര്‍ക്ക് ആന്റിജന്‍ പരിശോധന നടത്തും.

അതിനു ശേഷം കോണ്‍ടാക്റ്റ് ട്രേസിങ് നടത്തും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കേസുകളുടെ എണ്ണം കൂടുകയാണെങ്കില്‍ അതിനെ നേരിടാനുള്ള പദ്ധതിയും തയാറാക്കി. അത്തരം സാഹചര്യത്തില്‍ രോഗികളെ ആശുപത്രികളില്‍ കൊണ്ടുവരുന്നതുതൊട്ട് അവിടെ സൗകര്യം ഒരുക്കുന്നതടക്കമുള്ള പദ്ധതിയാണ്.

സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടന്നു. എന്നാല്‍ ഇത്തവണ വാര്‍ഷികാഘോഷം ഉപേക്ഷിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറയാന്‍ ഇല്ലാഞ്ഞിട്ടല്ല, നാം ഒരു മഹാമാരിയെ നേരിടുന്നതിനാലാണ്. ലോകത്ത് സമ്ബത്തു കൊണ്ടും ആധുനിക സൗകര്യങ്ങള്‍ കൊണ്ടും ഉന്നതിയില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍ പോലും കോവിഡ് പോരാട്ടത്തില്‍ നമ്മുടെ നേട്ടത്തെ ഉറ്റുനോക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.