ധാക്ക: ബംഗ്ലാദേശില്‍ ബോട്ടുകള്‍ കൂട്ടിയിടിച്ച്‌ 30 പേര്‍ മരിച്ചു. തലസ്ഥാനമായ ധാക്കയിലാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് നിരവധിപേരെ കാണാതായിട്ടുണ്ട്. യാത്രാ ബോട്ട് മറ്റൊരു ബോട്ടുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

മരിച്ചവരെ ഇനിയും തിരിച്ചറിയാനായിട്ടില്ല. നൂറിലധികം യാത്രക്കാരാണ് ബോട്ടിലുണ്ടായിരുന്നത്. അതിനാല്‍ തന്നെ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കണക്കുകൂട്ടുന്നത്. ബംഗ്ലാദേശ് ഇന്‍ലാന്‍ഡ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി, അഗനിരക്ഷാ സേന, കോസ്റ്റ് ഗാര്‍ഡ്, ബംഗ്ല നേവി തുടങ്ങിയ സംഘങ്ങള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്.

രാജ്യത്തെ ഏറ്റവും വലിയ നദീതുറമുഖമായ സദര്‍ഘട്ടിന് സമീപത്തായാണ് അപകടമുണ്ടായത്. അതേസമയം നിരവധി നദികളുടെ രാജ്യമായ ബംഗ്ലാദേശില്‍ സുരക്ഷാ പിഴവുകള്‍ കാരണം ബോട്ടുള്‍ മറിഞ്ഞ് അപകടമുണ്ടാവുന്നത് പതിവാണ്. പ്രതികൂല കാലാവസ്ഥയിലും പരമാവധിയിലധികം പേരെ കയറ്റിയാണ് ബംഗ്ലാദേശില്‍ മിക്കയിടങ്ങളിലും ബോട്ടുകള്‍ സര്‍വീസ് നടത്തുന്നത്.