പത്തനംത്തിട്ട: പത്തനംത്തിട്ടയില്‍ ജനവാസമേഖലയിലിറങ്ങി ആളെ കൊന്നും വളര്‍ത്തുമൃഗങ്ങളെ അക്രമിച്ചും ജനങ്ങളില്‍ ഭീതി പടര്‍ത്തിയ കടുവ ചത്തു. ഇന്നലെ വൈകിട്ട് ഏഴരയോടെ മണിയാര്‍ ഇഞ്ചപൊയ്കയില്‍ അവശനിലയില്‍ കണ്ടെത്തിയ കടുവ ഒമ്ബത് മണിയോടെയാണ് ചത്തത്. കഴിഞ്ഞമാസം ഏഴിനാണ് തണ്ണിത്തോട് സ്വദേശിയായ റബ്ബര്‍ വെട്ടാന്‍ കരാര്‍ ഏറ്റെടുത്ത് തണ്ണിത്തോട് മേടപ്പാറ സി ഡിവിഷനില്‍ ടാപ്പിംഗ് ചെയ്യുന്നതിനിടെ വിനീഷ് എന്ന യുവാവിനെ കടുവ ആക്രമിച്ച്‌ കൊന്നത്.

പീന്നീട് ആറിടങ്ങളിലായി നാട്ടുകാര്‍ കടുവയെ കണ്ടിരുന്നു. നിരവധി വളര്‍ത്തുമൃഗങ്ങളെയും കടുവ വകവരുത്തിയിരുന്നു. തുടര്‍ന്ന് വയനാട്ടില്‍ നിന്ന് വിദഗ്ധ സംഘത്തെയും കുങ്കി ആനയെയും അടക്കം എത്തിച്ച്‌ വനം വകുപ്പ് പല തവണ ശ്രമം നടത്തിയെങ്കിലും കടുവയെ പിടിക്കാനുള്ള എല്ലാം പരിശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. അതേസമയം കടുവയെ മയക്കുവെടി വെച്ച്‌ പിടികൂടാന്‍ കഴിയുന്നില്ലെങ്കില്‍ വെടിവെച്ച്‌ കൊല്ലുമെന്ന് വനമന്ത്രി കെ രാജു മുമ്ബ് വ്യക്തമാക്കിയിരുന്നു.

മെയ് 14ന് ശേഷം കടുവയുടെ സാന്നിധ്യം കാണാത്തതിനെ തുടര്‍ന്ന് കടുവ കാട്ടിലേക്ക് മടങ്ങിയെന്ന് നിഗമനത്തിലായിരുന്നു വനം വകുപ്പ്. ഭക്ഷണം കിട്ടാതെയാണ് കടുവ അവശനായതെന്നാണ് പ്രാഥമിക നിഗമനം. മൃഗഡോക്ടറെത്തി പരിശോധിച്ച ശേഷം കടുവയെ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.