ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരായ ഹിൻഡെൻബർഗ് റിപ്പോർട്ടിൽ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ഒരാളെയും വെറുതെവിടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷ നേതാക്കൾക്കെതിരെ ഇപ്പോൾ നടക്കുന്ന അന്വേഷണങ്ങളിൽ രണ്ടെണ്ണം ഒഴികെയുള്ളതെല്ലാം യു.പി.എ കാലത്ത് രജിസ്റ്റർ ചെയ്തതാണെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.

ഡൽഹിയിൽ ‘ഇന്ത്യാ ടുഡേ കോൺക്ലേവി’ൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. ‘അദാനിയുടെ വിഷയം അന്വേഷിക്കാൻ റിട്ട. ജഡ്ജിമാരുടെ രണ്ടംഗ മസിതിയെ സുപ്രിംകോടതി രൂപീകരിച്ചിട്ടുണ്ട്. തെളിവുള്ളവരൊക്കെ അവിടെപ്പോയി സമർപ്പിക്കട്ടെ. തെറ്റുചെയ്തിട്ടുണ്ടെങ്കിൽ ഒരാളെയും വെറുതെവിടരുത്. നീതിന്യായ സംവിധാനത്തിൽ എല്ലാവരും വിശ്വാസമർപ്പിക്കണം’-അദ്ദേഹം വ്യക്തമാക്കി.

അതേസമയം, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കരുതെന്നും അമിത് ഷാ പറഞ്ഞു. അതിന് അധികം ആയുസുണ്ടാകില്ല. മറ്റ് അന്വേഷണത്തിനു സമാന്തരമായി അന്വേഷണം തുടരാൻ സെബിയോട് സുപ്രിംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം നടത്തിയ റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണം തുടരുകയാണെന്ന് സെബി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.