തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസിന്റെ മാപ്പ് അംഗീകരിക്കുന്നില്ലെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍. മാപ്പ് എഴുതിത്തന്നാലും സ്വീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു. ‘അബ്ദുറഹിമാന്‍ എന്ന പേരില്‍ത്തന്നെ തീവ്രവാദിയുണ്ട്’ എന്ന പരാമര്‍ശത്തിലാണ് വിഴിഞ്ഞം പൊലീസ് ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. വികസനത്തിന്  ആരും  തടസം നില്‍ക്കാന്‍ പാടില്ലെന്നാണ് വിഴിഞ്ഞം സെമിനാറില്‍ താന്‍ പറഞ്ഞത്. ദേശദ്രോഹം എന്നാണ് താന്‍ പറഞ്ഞത്. ആരുടേയും സര്‍ട്ടിഫിക്കറ്റ് വേണ്ട. നാവിനു എല്ലില്ലെന്ന് വച്ച് ഒന്നും പറയണ്ട. തിയോഡേഷ്യസ് എന്നത് ഗൂഗിളില്‍ നോക്കിയാല്‍ അര്‍ഥം മനസ്സിലാകും. എന്നോടാരും മാപ്പ് പറഞ്ഞിട്ടില്ല, അതിന്റെ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. 

തിയോഡേഷ്യസ് ഡിക്രൂസിനെതിരെ മതവിദ്വേഷം വളര്‍ത്താനുളള ശ്രമം, സാമുദായിക സംഘര്‍ഷത്തിനുളള ശ്രമം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. വിഴിഞ്ഞം തുറമുഖ സെമിനാറില്‍ ലത്തീന്‍ രൂപയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തെ  മന്ത്രി അബ്ദുറഹ്‌മാന്‍ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫാ.തിയോഡേഷ്യസ് വര്‍ഗീയ പരാര്‍മശം നടത്തിയത്. മലപ്പുറം പരപ്പനങ്ങാടി സ്വദേശി അബ്ദുള്‍ റഹ്‌മാന്‍ നല്‍കിയ പരാതിയിലാണ് കേസ്.  വര്‍ഗിയ സ്പര്‍ദ്ധയുണ്ടാക്കാന്‍ ശ്രമിച്ചതിനും, സാമുദായിക അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചതിനുമാണ് കേസ്. 

വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരത്തെ സംയമനം പാലിച്ചാണ് നേരിടുന്നതെന്നും കുറ്റം ചെയ്യുന്നവര്‍ ആരായാലും മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ വ്യക്തമാക്കി. പോലീസ് സ്റ്റേഷന്‍ ആക്രമണത്തിന് പന്നില്‍ തീവ്രവാദ ബന്ധം ഉണ്ടോയെന്ന് അന്വേഷിച്ച് കണ്ടെത്തണം. ജനകീയസമരങ്ങളെ അടിച്ചമര്‍ത്തല്‍ സര്‍ക്കാര്‍ നയമല്ല, വിഴിഞ്ഞം തുറമുഖനിര്‍മ്മാണത്തില്‍ നിന്ന് ഒരടി പിന്നോട്ടില്ല. എന്തൊക്കെ പ്രതിസന്ധി നേരിട്ടാലും തുറമുഖ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞത്ത് അടുത്ത ഓണത്തിന് കപ്പലെത്തിക്കാനാണ് ശ്രമമെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.