ബ്രോണ്‍സ് (ന്യുയോർക്ക്): ബ്രോണ്‍സ് ക്വിംന്പി അവന്യുവിൽ ഞായറാഴ്ച വീടിനു തീപിടിച്ച് മൂന്നു കുട്ടികളും 22 കാരനും ദാരുണാന്ത്യം. യെമനിൽ നിന്ന് കുടിയേറിയ കുടുംബമാണ് മരണപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു.
ബ്രോണ്‍സിലെ വീട്ടിൽ നിന്നും ഞായറാഴ്ച രാവിലെയാണ് പുക ഉയരുന്ന വിവരം നാട്ടുക്കാർ പോലീസിനെ അറിയിച്ചത്. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ അണച്ചതിനുശേഷം നടത്തിയ പരിശോധനയിൽ രണ്ടുപേരുടെ മൃതദേഹവും, ഗുരുതരമായി പൊള്ളലേറ്റ മറ്റുള്ളവരെയും കണ്ടെത്തുകയായിരുന്നു.
പത്തും പന്ത്രണ്ടും വയസുള്ള കുട്ടികൾ സ്ഥലത്തുവച്ചു തന്നെ മരിച്ചിരുന്നു. ഇവരുടെ സഹോദരൻ 22 വയസുള്ള അഹമ്മദ് സാലയും അഹമ്മദിന്റെ മകൾ പത്തു മാസമുള്ള ബറ സാലയും ആശുപത്രിയിലാണ് മരിച്ചത്. അഹമ്മദ് സാലയുടെ ഭാര്യയെയും മറ്റൊരാളെയും അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി.
.വീടിന് തീ പിടിച്ചതോടെ പുറത്തുകടക്കാൻ കഴിയാതെ കുട്ടികൾ ജനലിനരികെ വന്ന് നിലവിളിച്ചുവെങ്കിലും സമീപവാസികൾക്ക് അവിടേക്ക് എത്താൻ കഴിഞ്ഞില്ല. ഇവർ താമസിച്ചിരുന്ന ഇരുനില കെട്ടിടം പൂർണമായും കത്തി.