റാഞ്ചി: ഝാർഖണ്ഡിൽ സോഫ്റ്റ്‍വെയർ എൻജിനീയറെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരടക്കം ഏഴു പേർ അറസ്റ്റിൽ. സംഭവം നടന്ന ആളൊഴിഞ്ഞ സ്ഥലത്ത് പതിവായി വരുന്ന ചില നാട്ടുകാരെ ചോദ്യം ചെയ്തതിൽനിന്നാണ് പ്രതികളെക്കുറിച്ച് സൂചന ലഭിക്കുകയും അറസ്റ്റ് ഉണ്ടാകുകയും ചെയ്തത്.

വെസ്റ്റ് സിങ്ഭും ജില്ലയിൽ 26കാരിയാണ് ക്രൂരതക്കിരയായത്. പ്രമുഖ ഐ.ടി. കമ്പനിയിലെ ജീവനക്കാരിയായ യുവതി തന്‍റെ ആൺസുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ ഒരു സംഘം ഇവരെ തടയുകയായിരുന്നു.

ഇരുവരെയും മർദിക്കുകയും യുവതിയെ സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് യുവതിയെ ഇവിടെ തന്നെ ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു. ഇവിടെ നിന്ന് റോഡിലേക്ക് നടക്കുന്നതിനിടെ പൊലീസ് സംഘം യുവതിയെ കാണുകയായിരുന്നു.