ഭുവനേശ്വർ: ഒഡിഷയിലെ ജജ്പൂരിൽ റസ്റ്ററന്‍റിൽ ഭക്ഷണം കഴിക്കാനെത്തിയ ആളുടെ ദേഹത്തേക്ക് കടയുടമ തിളച്ച എണ്ണയൊഴിച്ചു. ബലിചന്ദ്രപൂർ സ്വദേശിയായ പ്രസൻജിത്ത് പരിദക്കാണ് കടയുടമ‍യുടെ അക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഭക്ഷണത്തിന്‍റെ രുചിയെയും വിലയെയും ചൊല്ലി കടയുടമയായ പ്രവാകർ സഹുവും പ്രസൻജിത്ത് പരിദയും തമ്മിൽ വാക് തർക്കമുണ്ടാവുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു.

ശനിയാഴ്ച റെസ്റ്ററന്‍റിലെത്തിയ പ്രസൻജിത്ത് തനിക്ക് ലഭിച്ച ഭക്ഷണത്തിന്‍റെ രുചിയെയും വിലയെയും കുറിച്ച് പ്രവാകർ സഹുവിനോട് പരാതിപ്പെട്ടു. തുടർന്ന് ഇരുവരും തമ്മിൽ വാക് തർക്കമുണ്ടായി. പ്രകോപിതനായ പ്രവാകർ പ്രസൻജിത്തിന്‍റെ ദേഹത്തേക്ക് തിളച്ച എണ്ണ ഒഴിക്കുകയായിരുന്നു.

മുഖത്തും കഴുത്തിലും നെഞ്ചിലും കൈകളിലും ഗുരുതരമായി പൊള്ളലേറ്റ പ്രസൻജിത്ത് കട്ടക്കിലെ എസ്.സി.ബി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സംഭവത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും പ്രതിയെ ഉടനെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.