മുംബൈ: ഗ്രീന്‍ ആപ്പിള്‍ ഇറക്കുമതിയുടെ മറവില്‍ 502 കോടി രൂപയുടെ ലഹരിക്കടത്ത് നടത്തിയ വിജന്‍ വര്‍ഗീസ് അറസ്റ്റില്‍. 1476 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് ഇന്ത്യയിലേക്ക് കടത്തിയ കേസില്‍ ഇയാള്‍ മുമ്പ് അറസ്റ്റിലായിരുന്നു. കാലടി മഞ്ഞപ്ര സ്വദേശിയാണ് വിജിന്‍. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡിആര്‍ഐ) മുംബൈയില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.

ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഗ്രീന്‍ ആപ്പിള്‍ ഇറക്കുമതിയുടെ മറവില്‍ 50 കിലോഗ്രാം കൊക്കെയ്ന്‍ കടത്തിയ കേസിലാണ് അറസ്റ്റുണ്ടായത്. ആപ്പിള്‍ പെട്ടികള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് ലഹരിമരുന്ന് കടത്തിയത്. ആദ്യത്തെ കേസില്‍ ഡിആര്‍ഐയുടെ കസ്റ്റഡിയിലിരിക്കെയാണ് വീണ്ടും അറസ്റ്റ്.

മന്‍സൂര്‍ തച്ചംപറമ്പിലിന്റെ ജോഹന്നാസ് ബര്‍ഗിലെ മോര്‍ഫ്രഷ് എന്ന സ്ഥാപനം വിജിന്‍ വര്‍ഗീസിന്റെ കൊച്ചി ആസ്ഥാനമായ യമ്മിറ്റോ ഇന്റര്‍നാഷണല്‍ ഫുഡ്‌സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിന്റെ ലൈസന്‍സ് ഉപയോഗിച്ചാണ് ലഹരി ഇറക്കുമതി നടത്തിയത്. ഇതോടെ ഒരാഴ്ചയ്ക്കിടെ 1990 കോടി രൂപയുടെ ലഹരിക്കടത്താണ് ഡിആര്‍ഐ പൊളിച്ചിരിക്കുന്നത്. പഴം ഇറക്കുമതിയുടെ മറവില്‍ രണ്ട് പ്രാവശ്യം ലഹരി കണ്ടെത്തിയതോടെ കൂടുതല്‍ ഗൗരവമായ അന്വേഷണത്തിലേക്ക് പോയിരിക്കുകയാണ് ഡിആര്‍ഐ സംഘം.

മുഖ്യ സൂത്രധാരനെന്ന് കരുതുന്ന മന്‍സൂറിനായി ഇന്റര്‍പോളിന്റെയടക്കം സഹായം തേടിയിരിക്കുകയാണ് ഡിആര്‍ഐ. 198 കിലോഗ്രാം മൊത്തംഫെറ്റാമിനും ഒമ്പത് കിലോഗ്രാം കൊക്കെയിനുമായിരുന്നു ഇവരില്‍ നിന്ന് ആദ്യം പിടികൂടിയത്.