തിരുവനന്തപുരം: ശശി തരൂർ സാധാരണ ജനങ്ങളുമായി ബന്ധമില്ലാത്ത നേതാവാണെന്ന് കെ. മുരളീധരൻ എംപി. തരൂർ വളർന്നുവന്ന സാഹചര്യം വ്യത്യസ്തമാണ്. എന്നാൽ മല്ലികാർജുൻ ഖാർഗെ സാധാരണക്കാർക്കിടയിൽ പ്രവർത്തിച്ചാണ് ഉയർന്നുവന്നതെന്നും മുരളീധരൻ പറഞ്ഞു.

തരൂർ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളോട് യോജിപ്പുണ്ട്. തന്‍റെ സ്നേഹം ശശി തരൂരിനും വോട്ട് ഖാർഗേക്കും നൽകും. താൻ എഐസിസി പ്രസിഡന്‍റാകാനോ മുഖ്യമന്ത്രിയാകാനോ പ്രധാനമന്ത്രിയാകാനോ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തരൂരിനോട് അസൂയയില്ലെന്നും മുരളീധരൻ പറഞ്ഞു.

അധ്യക്ഷ സ്ഥാനക്കേക്കുള്ള തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥിയോ വിമത സ്ഥാനാർഥിയോ ഇല്ല. അംഗങ്ങൾക്ക് സ്വതന്ത്രമായി വോട്ട് ചെയ്യാം. വ്യത്യസ്ത അഭിപ്രായം ജനാധിപത്യപരമാണ്. പ്രചരണം നടത്തുന്നവർ ഔദ്യോഗിക സ്ഥാനങ്ങൾ രാജിവയ്ക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.