ലണ്ടന്‍: ഇതിഹാസ താരം റോജർ ഫെഡറർ പ്രൊഫഷണൽ ടെന്നിസിൽ നിന്ന് വിരമിച്ചു. റാഫേല്‍ നദാലിനൊപ്പം ഇറങ്ങിയ ലേവർ കപ്പിൽ തോൽവിയോടെയാണ് മടക്കം. ഫെഡററുടെ 24 വർഷം നീണ്ട കരിയറിന് ഇതോടെ അവസാനമായി.

ഓസ്ട്രേലിയൻ ടെന്നിസ് ഇതിഹാസം റോഡ് ലേവറുടെ പേരിലുള്ള ലേവ‍ർ കപ്പില്‍ കൂട്ടുകാരനും ദീർഘകാര എതിരാളിയുമായ റാഫേല്‍ നദാലുമൊത്ത് ടീം യൂറോപ്പിനായി റോജര്‍ ഫെഡററിന് അവസാന മത്സരമായിരുന്നു ഇത്. ഇഞ്ചോടിഞ്ച് പൊരുതിയെങ്കിലും ഫ്രാൻസിന്‍റെ തിയാഫോ-ജാക്സോക് സഖ്യത്തിന് മുന്നിൽ ഇരുവരും പൊരുതി വീണു. ഇതോടെ 24 വർഷം നീണ്ട ഫെഡററുടെ ഐതിഹാസിക കരിയറിന് വിരാമമായി.

കളിക്കളത്തിൽ നിന്നുള്ള ഫെഡററുടെ എന്നന്നേക്കുമുള്ള മടക്കം കൂടിയായി ഇത്. മുൻകൂട്ടി അറിയാമായിരുന്നെങ്കിലും വിങ്ങലടക്കാനാവാത്ത അനേകായിരം ആരാധകർ ഈ നിമിഷത്തിന് സാക്ഷികളായി. മത്സര ശേഷം നദാല്‍ പൊട്ടിക്കരഞ്ഞു. 

20 ഗ്രാൻഡ്സ്ലാം കിരീടനേട്ടവുമായാണ് കളിക്കളത്തിൽ നിന്ന് 41കാരന്‍റെ തിരിച്ചുപോക്ക്. കഴിഞ്ഞ ഒന്നര വർഷമായി കളത്തിലേക്ക് തിരിച്ചുവരാനുള്ള തീവ്ര ശ്രമത്തിലായിരുന്നു റോജര്‍ ഫെഡറർ. ഗ്രാൻസ്ലാം കളിച്ച് കളി മതിയാക്കാനായിരുന്നു ആഗ്രഹമത്രയും. എന്നാല്‍ ഈ കാലമത്രയും പരിക്ക് വില്ലനാവുകയായിരുന്നു. അങ്ങനെയാണ് ഫെഡറര്‍ ലേവർ കപ്പ് തന്‍റെ അവസാന വേദിയാക്കിയത്.