ആലപ്പുഴ:കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ശശി തരൂരിന്‍റെ തീരുമാനത്തോട് അനുകൂലമല്ലെന്ന് പരസ്യമായി  പ്രഖ്യാപിച്ച് സംസ്ഥാനത്തെ രണ്ട് പ്രമുഖ നേതാക്കള്‍ രംഗത്തെത്തി. തരൂരിൻ്റെ സ്ഥാനാർത്ഥിത്വം ഗൗരവത്തോടെ കാണുന്നില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. മത്സരിക്കാൻ തരൂർ ഒറ്റയ്ക്കെടുത്ത തീരുമാനമാണ്. പാർട്ടയുമായി ആലോചില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നെഹ്റു കുടുംബം അംഗീകരിക്കുന്നവർക്കേ കേരളത്തിലെ കോൺഗ്രസിൻ്റെ പിന്തുണയുണ്ടാകൂയെന്ന് കെ മുരളീധരൻ എംപിയും പറഞ്ഞു. പത്രിക നൽകുന്നവരെല്ലാം മത്സരിക്കണമെന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരം നടന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ മനസാക്ഷി വോട്ട് ചെയ്യുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ സാഹചര്യത്തിലേറെ മാറ്റം വന്നിട്ടുണ്ട്. രാജസ്ഥാനടക്കം പല പിസിസികളും രാഹുല്‍ ഗാന്ധി അദ്ധ്യക്ഷനാകണമെന്ന പ്രമേയം പാസാക്കിയിട്ടുണ്ട്. നെഹ്റു കുടംബം അംഗീകരിക്കുന്ന ഒരാള്‍ പ്രസിഡണ്ടാകണമെന്ന നിലപാടിനാണ് കേരളത്തിലും മുന്‍തൂക്കം.