തിരുവനന്തപുരം: പട്ടാപ്പകല്‍ നടുറോഡില്‍ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ജാമ്യത്തില്‍ ഇറങ്ങിയ ശേഷം കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. കാട്ടായിക്കോണം മങ്ങാട്ടുകോണം രേഷ്മാ ഭവനില്‍ സെല്‍വരാജ് (46) ആണ് മരിച്ചത്.

2021 ആഗസ്റ്റ് 31നായിരുന്നു ശാസ്തവട്ടം ജംഗ്ഷനില്‍ നടുറോഡില്‍ വച്ച് സെല്‍വരാജിന്റെ ഭാര്യയായിരുന്ന പ്രഭ (37 )യെയാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഈ കേസില്‍ കഴിഞ്ഞ ദിവസമാണ് സെല്‍വരാജ് ജാമ്യത്തില്‍ ഇറങ്ങിയത്. ഇന്നലെ വൈകിട്ടോടെ വീട്ടുവളപ്പിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

സെല്‍വരാജിനെ കാണാതായ വിവരം ഇയാളുടെ അമ്മയാണ് ആദ്യം നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വീട്ടിലെ കിണറ്റില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കഴക്കൂട്ടത്ത് നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങള്‍ എത്തി ഇയാളെ പുറത്തെടുക്കുകയായിരുന്നു. പുറത്തെടുക്കുമ്പോഴേക്കും മരണപെട്ടിരുന്നു. തുടര്‍ന്ന് പോത്തന്‍കോട് പോലീസ് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് പ്രഭയും സെല്‍വരാജും പിരിഞ്ഞായിരുന്നു താമസം. ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ സെല്‍വരാജ് അവിടെയെത്തുകയും ഇരുവരും സംസാരിച്ചു നടക്കുന്നതിനിടയില്‍ കത്തി കൊണ്ട് കഴുത്തറുക്കുകയുമായിരുന്നു. രക്തം വാര്‍ന്നാണ് പ്രഭ മരിച്ചത്. സെല്‍വരാജിനെ പോലീസ് മങ്ങാട്ടുകോണം ജംക്ഷനില്‍ നിന്നു കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. ഭാര്യയെ ഒപ്പം താമസിക്കാന്‍ വിളിച്ചിട്ടും വരാത്തതിലുള്ള വൈരാഗ്യമാണ് കൊലയ്ക്കു കാരണം. 10 വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. സെല്‍വരാജിന്റെ രണ്ടാമത്തേയും പ്രഭയുടെ മൂന്നാമത്തെയും വിവാഹവുമായിരുന്നു.