തിരുവനന്തപുരം : അസാധുവായ ഓർഡിനൻസുകൾക്ക് പകരം ബിൽ പാസാക്കാൻ നിയമ സഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ഉള്ള സർക്കാർ തീരുമാനത്തോട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ യോജിച്ചു. ഇതേ തുടർന്ന് ഓർഡിനൻസുകൾ രാജ്ഭവൻ സർക്കാരിലേക്ക് തിരിച്ചയച്ചു. ഇനി നിയമ സഭയിൽ ബിൽ പാസാക്കിയാൽ  ഗവർണർ ഒപ്പിടും എന്നാണ് സർക്കാർ പ്രതീക്ഷ. സർക്കാരുമായുള്ള പോരിനിടെ ദില്ലിയിലായിരുന്ന ഗവർണർ ഇന്നു തലസ്ഥാനത്തു മടങ്ങി എത്തും. 

നിയമസഭാ സമ്മേളനം ഈ മാസം 22 മുതൽ

ഈ മാസം 22 മുതൽ സെപ്റ്റംബർ 2 വരെ നിയമ നിർമാണത്തിന് മാത്രമായി നിയമസഭ ചേരാനുള്ള സംസ്ഥാന സർക്കാരിന്‍റെ ശുപാർശ ഗവർണർ അംഗീകരിച്ചു. ഇതിനു പിന്നാലെ ഒപ്പിടാതെ പിടിച്ചുവച്ച ലോകായുക്ത ഭേദഗതി ഉൾപ്പെടെയുള്ള ഓർഡിനൻസുകൾ ഗവർണർ സർക്കാരിന് തിരിച്ചു നൽകി. ബിൽ തയാറാക്കാനാണ് ഓർഡിനൻസുകൾ മടക്കി നൽകിയത്. ഗവർണറുടെ കടും പിടുത്തത്തെ തുടർന്ന് അസാധുവായ ഓ‌ർഡിനൻസുകൾക്ക് പകരം ബിൽ പാസാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ സർക്കാർ ഇന്നലെ രാവിലെ തീരുമാനിച്ചിരുന്നു. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഉടൻ സഭ ചേരേണ്ട അസാധാരണ സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകായുക്ത നിയമഭേദഗതി അടക്കം 11 ഓർഡിനൻസുകൾ ഗവർണർ ഒപ്പിടാതെ അസാധുവായ സ്ഥിതിയിലാണ് അതിവേഗം സർക്കാർ സമ്മേളനം വിളിക്കാൻ നീക്കം തുടങ്ങിയത്.  ഓ‌ർഡിനൻസ് ഒപ്പിട്ടിട്ടില്ലെന്ന് മാത്രമല്ല രാജ്ഭവൻ സർക്കാറിലേക്ക് തിരിച്ചയച്ചിട്ടുമുണ്ടായിരുന്നില്ല. അതുകൊണ്ട് ഓർഡിനൻസ് പുതുക്കി ഇറക്കാനുള്ള സാധ്യത അടഞ്ഞതോടെയാണ് ബിൽ കൊണ്ടുവരാൻ സഭ ചേരാൻ സർക്കാർ തീരുമാനിച്ചത്. ഇതു സംബന്ധിച്ച മന്ത്രിസഭാ യോഗ തീരുമാനമാണ് വൈകീട്ട് ഗവർണർ അംഗീകരിച്ചത്.

നിയമസഭ ബിൽ പാസ്സാക്കിയാലും ഗവർണർ അനുമതി നൽകണമെന്നുള്ളതാണ് അടുത്ത കടമ്പ. ബിൽ നിയമസഭയിൽ എത്തിയാൽ സർക്കാറിന് മുന്നിൽ വലിയൊരു രാഷ്ട്രീയ പ്രതിസന്ധി കൂടിയുണ്ട്. ലോകായുക്തയുടെ ചിറകരിയുന്ന ഭേദഗതിക്കെതിരെ കടുത്ത എതിർപ്പാണ് സിപിഐക്കുള്ളത്. പുറത്ത് കാനവും മന്ത്രിസഭയിൽ സിപിഐ മന്ത്രിമാരും ഇത് വ്യക്തമാക്കിയതാണ്. സഭയിൽ ബിൽ വരുമ്പോൾ സിപിഐ എതിർപ്പ് ഉന്നയിക്കാനും പ്രതിപക്ഷം അവസരം മുതലെടുത്ത് സർക്കാറിനെ സമ്മർദ്ദത്തിലാക്കാനുമുള്ള സാഹചര്യമുണ്ട്.  

നിയമസഭ പാസാക്കിയ ചില ബില്ലുകളിൽ ഇനിയും രാജ്ഭവൻ തീരുമാനമെടുക്കാതെ മാറ്റി വച്ചിരിക്കുന്നതിനാൽ ഗവർണറുമായി സമവായത്തിലെത്താൻ സർക്കാറിനെ നിർബന്ധിതരാക്കുന്നുണ്ട് . ഒരിക്കൽ ഒപ്പിട്ട ഓർഡിനൻസിൽ വീണ്ടും ഒപ്പിടാൻ എന്തിനാണ് സമയമെന്ന നിയമ മന്ത്രിയുടെ വിമർശനം തള്ളി ഒരിഞ്ചും പിന്നോട്ടില്ലെന്ന് നിലപാടിലാണ് ആരിഫ് മുഹമ്മദ് ഖാൻ. താൻ ആരുടെയും നിയന്ത്രണത്തിലല്ലെന്നും സമയമെടുക്കാതെ ഓ‌‍ർഡിനൻസുകളിൽ ഒപ്പിടുന്ന പ്രശ്നമില്ലെന്നും ഗവർണർ വ്യക്തമാക്കി.

ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കണമെന്ന ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമ്മീഷൻ ശുപാർശ കണ്ടില്ലെന്ന് പറയുമ്പോഴും തന്നെ ഒതുക്കാനുള്ള സർക്കാറിന്റെ പല നീക്കങ്ങളിലും ആരിഫ് മുഹമ്മദ് ഖാനുള്ള അതൃപ്തി തുടരുകയാണ്.