കൊച്ചി: ലഹരിമാഫിയാ സംഘം കൗമാരക്കാരെ കെണിയിൽപ്പെടുത്തുന്നതിന്‍റെ നേർച്ചിത്രമാണ് ഫോർട്ടുകൊച്ചിയിൽ വ്ളോഗറുടെ അറസ്റ്റോടെ പുറത്തുവരുന്നത്. ഓൺലൈൻ മാധ്യമങ്ങളെയടക്കം ഇതിനായി റാക്കറ്റ് ദുരുപയോഗം ചെയ്യുന്നു. ഓൺലൈനിലൂടെ കഞ്ചാവ് ഉപയോഗിക്കാൻ പഠിപ്പിക്കുന്ന വ്ളോഗറുടെ ദൃശ്യങ്ങൾ നമുക്കുനേരേതന്നെ തുറന്നുപിടിച്ച കണ്ണാടിയാണ്.

ഫോർട്ടുകൊച്ചി സ്വദേശിയായ വ്ളോഗറാണ് ഫ്രാൻസിസ് നിവിൻ അഗസ്റ്റിൻ. ഇയാളുടെ താമസസ്ഥലത്ത് എക്സൈസ് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്. എന്നാൽ തുടന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്‍റെ ഗൗരവം ഒന്നൊന്നായി പുറത്തുവന്നത്.

കഴിഞ്ഞയാഴ്ചയാണ് ഫ്ലാൻസിസ് നിവിൻ അഗസ്റ്റിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. കഞ്ചാവ് ഉപയോഗിക്കേണ്ടതെങ്ങനെയെന്ന് പ്ലസ് ടു വിദ്യാ‍ർഥിനിയായ പെൺകുട്ടിയെ പറഞ്ഞുപദേശിക്കുന്ന വീഡിയോ. ലഹരിമാഫിയയുടെ കെണിയിൽപ്പെടുത്താൻ ഇയാൾ സ‍ർവ തന്ത്രങ്ങളും പ്രയോഗിക്കുന്നു. നേരിൽക്കാണുന്പോൾ ഒരുമിച്ച് ലഹരിമരുന്നുപയോഗിക്കണമെന്ന് പറഞ്ഞവയ്ക്കുന്നു.

നവമാധ്യമങ്ങൾ കൗമാരക്കാരിലടക്കം ചെലുത്തുന്ന സ്വാധീനത്തിന്‍റെ ഉദാഹരണം കൂടിയാണിത്. ആദ്യമാദ്യം സൗഹൃദം നടിച്ച് അടുത്തുകൂടുന്ന ഈ റാക്കറ്റിന്‍റെ തനിനിറം പിന്നീടാകും വ്യക്തമാകുക. അപ്പോഴേക്കും കൈവിട്ടുപോയിരിക്കും.

വ്ളോഗറുടെ അഭ്യാസം നവമാധ്യമ ഉപദേശംകൊണ്ടും തീർന്നില്ല. എക്സൈസ് ഓഫീസിൽ എത്തിയശേഷം ലഹരിയുടെ കെട്ടഴിഞ്ഞിരുന്നില്ല.

എക്സൈസ് ഓഫീസിനുള്ളിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോടാണ്  ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ  കഞ്ചാവിന്‍റെ ഗുണങ്ങളെപ്പറ്റി വിശദീകരിക്കുന്നത്. താനൊരു രോഗിയാണ്, അതുകൊണ്ടാണ് കഞ്ചാവ് ഇപയോഗിക്കുന്നത്. കഞ്ചാവ് ഉപയോഗിക്കുന്നവരെ പീഡിപ്പക്കരുതെന്നുമാണ് യുവാവിന്‍റെ വാദം. 

കഞ്ചാവ് ഭൂമിയിൽ വിത്ത് വീണ് മുളയ്ക്കുന്നതാണെന്നും എല്ലാ രോ​ഗങ്ങൾക്കുള്ള മരുന്നാണെന്നും തന്റെ മരണം വരെ ഉപയോ​ഗിക്കുമെന്നും ഇയാൾ എക്സൈസിനോട് പറഞ്ഞു. കഞ്ചാവ് തന്റെ രക്തവും ജീവനുമാണ്. കഞ്ചാവ് വിഷമല്ല. കഞ്ചാവ് തെറ്റായിട്ട് തോന്നിയിട്ടില്ല. അത് മയക്കുമരുന്നല്ല. മനുഷ്യനാണ് ഏറ്റവും വിഷം. ഞാൻ പ്രകൃതി സ്നേ​ഹിയാണ്’- ഫ്രാൻസിസ് നെവിൻ അഗസ്റ്റിൻ പറഞ്ഞു.

കൗമാരക്കാർക്കിടയിൽ ഇത്തരം കെണികളെക്കുറിച്ചുളള ബോധവത്കരണവും റാക്കറ്റുകൾക്കെതിരെ ശക്തമായ നടപടിയുമാണ് ആവശ്യം.