രിടവേളക്ക് ശേഷം ജോഷിയും സുരേഷ് ​ഗോപിയും (Suresh Gopi) ഒന്നിച്ച പാപ്പൻ(Paappan)  നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്. മലയാള സിനിമയുടെ ​ഗംഭീര തിരിച്ചുവരവാണ് സുരേഷ് ​ഗോപി ചിത്രത്തിലൂടെ സാധിച്ചതെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ഇപ്പോഴിതാ പ്രേക്ഷക നിരൂപക പ്രശംസകൾ ഒരുപോലെ നേടിയ ചിത്രത്തിൽ‌ അഭിനയിച്ച അനുഭവം പങ്കുവയ്ക്കുകയാണ് നടൻ നിർമൽ പാലാഴി(Nirmal Palazhi). ജോഷിയുടെ ചിത്രത്തിൽ അഭിനയിക്കുക എന്നത് തന്റെ വലിയൊരു ആ​ഗ്രഹമായിരുന്നുവെന്നും പണ്ട് മുതലേ ഒരു സൂപ്പർ താരം എന്ന നിലയിലും കൂടുതൽ അറിഞ്ഞപ്പോൾ നല്ലൊരു മനുഷ്യൻ എന്ന നിലയിലും ഇഷ്ടവും ആരാധനയും മനസ്സിൽ സൂക്ഷിക്കുന്ന സുരേഷ് ഏട്ടൻ നായകൻ ആവുന്ന സിനിമയിൽ ഭാഗമാവാൻ കഴിഞ്ഞതിൽ സന്തോഷമെന്നും നിർമൽ കുറിച്ചു. 

നിർമൽ പാലാഴിയുടെ വാക്കുകൾ

ജോഷി സാറിന്റെ സിനിമയിൽ ഒരു വേഷം ആഗ്രഹിക്കാത്ത കലാകാരൻമാർ വളരെ കുറവായിരിക്കും. കുറച്ചുകൂടെ സിനിമയൊക്കെ കിട്ടി ഞാൻ എന്ന നടനെ സാർ തിരിച്ചറിയുന്ന കാലത്ത് വീട്ടിൽ പോയിട്ട് വെറുപ്പിച്ചിട്ടാണെങ്കിലും സാറിന്റെ പടത്തിൽ ഒരു കുഞ്ഞു വേഷമെങ്കിലും ചെയ്യണം എന്ന ആഗ്രഹം എനിക്കും ഉണ്ടായിരുന്നു.

ഒരു ദിവസം ഉച്ചക്ക് വന്ന ഫോണിൽ പ്രൊഡക്ഷൻ കണ്‍ട്രോളർ മുരുകൻ എട്ടനായിരുന്നു അടുത്ത ഒരു രണ്ട് ദിവസത്തേക്ക് ഒഴിവുണ്ടോ എന്ന് ചോദിച്ചുകൊണ്ട്. ജോഷി സാർ സംവിധാനം ചെയ്യുന്ന “പാപ്പൻ” സിനിമയിൽ ഒരു കുഞ്ഞു വേഷം. ഇനി അഥവാ ഒഴിവ് ഇല്ലെങ്കിൽ പോലും ഞാൻ എങ്ങനെയെങ്കിലും ഒഴിവ് ഉണ്ടാക്കി അതിൽ പോയി ചെയ്യും കാരണം എന്റെ സ്വപ്‌നങ്ങളിൽ ജോഷി സാറിന്റെ സിനിമയിൽ ചെയ്യുക എന്നത് ഒരുപാട് വർഷം കഴിഞ്ഞാൽ മാത്രം അത്രയും കഷ്ടപെട്ടാൽ കിട്ടുന്ന ഒന്ന് മാത്രമാണ്.

അതിന്റെ ഇരട്ടി മധുരം എന്നത് പണ്ട് മുതലേ ഒരു സൂപ്പർ താരം എന്ന നിലയിലും കൂടുതൽ അറിഞ്ഞപ്പോൾ നല്ലൊരു മനുഷ്യൻ എന്ന നിലയിലും ഇഷ്ടവും ആരാധനയും മനസ്സിൽ സൂക്ഷിക്കുന്ന സുരേഷ് ഏട്ടൻ (സുരേഷ് ഗോപി) നായകൻ ആവുന്ന സിനിമയിൽ ഭാഗമാവാൻ കഴിഞ്ഞതിൽ ഉള്ള സന്തോഷം.ഇത് വരെ സുരേഷ് ഏട്ടനെ നേരിട്ട് കാണാൻ ഉള്ള ഭാഗ്യം ഉണ്ടായിട്ടില്ല. അത് ഈ സിനിമ കൊണ്ടും സാധിച്ചില്ല. കാരണം കോമ്പിനേഷൻ സീനുകൾ ഒന്നും ഇല്ലായിരുന്നു.

പാപ്പൻ എന്ന സിനിമയിലേക്ക് എന്നെ വിളിച്ചപ്പോൾ ഞാൻ ഒരിക്കലും വിശ്വസിക്കാത്ത ഒരു കാര്യം മുരുകൻ ഏട്ടൻ പറഞ്ഞു ഡാ.. ഈ പടത്തിലേക്ക് നിന്നെ വിളിക്കാൻ പറഞ്ഞത് ജോഷി സാർ തന്നെയാ. ഒന്ന് പൊയ്ക്കോളി മുരുകേട്ടാ.. എന്ന് ഞാൻ.അല്ലടാ സത്യം എന്ന്.

എന്റെ സീൻ കഴിഞ്ഞു കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി പോവുമ്പോൾ സാറ് പറഞ്ഞു ടാ.. അടുത്ത തവണ പെട്ടന്ന് വന്ന് പോവാൻ സമ്മതിക്കില്ല ട്ടോ എനിക്ക് ഒപ്പൻ ആയുള്ള ഡെയ്റ്റ് വേണം അത് കേട്ടപ്പോൾ മനസ്സ് നിറഞ്ഞു ഒപ്പം കണ്ണും