മിഴ്നാട്ടിൽ ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന വ്യക്തിയായി നടൻ രജനികാന്ത് (Rajinikanth). ഇൻകം ടാക്സ് ദിനത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന ചടങ്ങിൽ സർട്ടിഫിക്കറ്റ് നൽകി നടനെ ആദരിച്ചു. രജനികാന്തിന് പകരം മകൾ ഐശ്വര്യയാണ് സർട്ടിഫിക്കറ്റ് കൈപ്പറ്റിയത്. 

‘ഉയർന്ന നികുതിദായകന്റെ മകൾ എന്നതിൽ അഭിമാനിക്കുന്നു. അപ്പയെ ആദരിച്ചതിന് തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും ആദായനികുതി വകുപ്പിന് ഒരുപാട് നന്ദി’,എന്നാണ് ഐശ്വര്യ ചിത്രങ്ങൾ പങ്കുവച്ച് ട്വീറ്റ് ചെയ്തത്. തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ ആയിരുന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ചത്. തമിഴ് സിനിമാ മേഖലയിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടനും രജനികാന്ത് ആണ്. 

അതേസമയം, ജയിലർ എന്ന ചിത്രമാണ് രജനികാന്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. കോലമാവ് കോകില, ഡോക്ടര്‍, ബീസ്റ്റ് എന്നിവ ഒരുക്കിയ നെല്‍സണിന്‍റെ കരിയറിലെ നാലാം ചിത്രമാണിത്. ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയിലാണ് ചിത്രത്തിന്‍റെ സെറ്റ് നിര്‍മ്മാണം പുരോഗമിക്കുന്നത്. രജനീകാന്തിന്‍റെ കഴിഞ്ഞ ചിത്രം അണ്ണാത്തെയുടെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചതും രാമോജിയില്‍ ആയിരുന്നു. ഇതേപോലെ ജയിലറിന്‍റെ പ്രധാന ഭാഗങ്ങളുടെ ചിത്രീകരണവും അവിടെയായിരുന്നു.