സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ ക്രൈം പത്രാധിപർ ടി പി നന്ദകുമാറിന് ഹൈക്കോടതി ജാമ്യം നൽകി. വനിതാ മന്ത്രിയുടെ അശ്ലീല ദൃശ്യങ്ങൾ വ്യാജമായി നിർമിക്കാൻ നിർബന്ധിച്ചെന്നും അതിന് വഴങ്ങാത്തതിന് അധിക്ഷേപിച്ചെന്നുമായിരുന്നു കേസ്.

എറണാകുളം നോർത്ത് പൊലീസിൽ ആണ് ജീവനക്കാരി പരാതി നൽകിയത്. നന്ദകുമാറിന്‍റെ ഉടമസ്ഥതയിലുള്ള ക്രൈം ഓൺലൈൻ എന്ന സ്ഥാപനത്തിലെ മുൻ ജീവനക്കാരിയാണ് പരാതി നൽകിയത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കലൂർ ഫ്രീഡം റോഡിലെ ഓഫീസിൽ വെച്ചാണ് സംഭവം നടന്നത് .

സംസ്ഥാനത്തെ വനിത മന്ത്രിയുടെ അശ്ലീല വീഡിയോ നിർമ്മിക്കണമെന്ന് ക്രൈം നന്ദകുമാർ ആവശ്യപ്പെട്ടു. നിരസിച്ചതോടെ മാനസികമായി പീഡനം തുടങ്ങി. ഭീഷണിയും മറ്റുള്ളവരുടെ മുന്നിൽ വെച്ച് അക്രോശവുമായി. അശ്ലീല ചുവയോടെ സംസാരം തുടർന്നതോടെസ്ഥാപനം വിട്ടു- ഇതാണ് ജീവനക്കാരിയുടെ പരാതിയിൽ പറഞ്ഞിരുന്നത്.

കഴിഞ്ഞ മെയ് 27 ന് കൊച്ചി ടൗൺ പൊലീസിൽ പരാതി നൽകി. പരാതിക്കാരിയും സുഹൃത്തും തന്നെ അപമാനിക്കാൻ ശ്രമിച്ചെന്ന് തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ ക്രൈം നന്ദകുമാർ പരാതി നൽകിയതിന് പിന്നാലെയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

സ്ത്രീത്വത്തെ അപമാനിച്ചതിലും, പട്ടികവർഗ അതിക്രമം തടയൽ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് പൊലീസ് നന്ദകുമാറിനെതിരെ രജിസ്റ്റർ ചെയ്തത്.