രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ കുറവ്. 24 മണിക്കൂറിനിടെ 2,55,874 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 50,190 കേസുകളുടെ കുറവാണ് ഉണ്ടായത്. തുടർച്ചയായ അഞ്ച് ദിവസങ്ങൾക്ക് ശേഷമാണ് പ്രതിദിന കൊവിഡ് കേസ് മൂന്ന് ലക്ഷത്തിൽ താഴെ ആകുന്നത്. ടിപിആർ 15.52 ശതമാനമായി കുറഞ്ഞു. അതേസമയം മരണസംഖ്യ 614 ആയി ഉയർന്നു. ആക്ടീവ് കേസുകൾ 22 ലക്ഷത്തിന് മുകളിൽ തുടരുകയാണ്. ( india covid cases update )

അതേസമയം, കൊവിഡ് വ്യാപനം രൂക്ഷമായ തിരുവനന്തപുരത്ത് ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ. സെക്രട്ടേറിയറ്റിൽ ജോലിക്ക് ഹാജരാകുന്ന ജീവനക്കാരുടെ എണ്ണം കുറയ്ക്കും. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം 20 ആയിരിക്കും. തിരുവനന്തപുരം ജില്ലയിൽ പ്രത്യേക ശ്രദ്ധ പുലർത്താനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സ്കൂളുകളിലും കോളജുകളിലും വിദ്യാർഥികളുടെ ഹാജർ നില 40 ശതമാനത്തിൽ കുറവാണെങ്കിൽ ക്ലസ്റ്റർ ആയി കണക്കാക്കി രണ്ടാഴ്ച അടച്ചിടാനും ഇന്നലെ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായി.

സിനിമാ തിയറ്ററുകളും ജിംനേഷ്യവും അടച്ചിടും. മതപരമായ ചടങ്ങുകൾ ഓൺലൈൻ ആയി മാത്രം നടത്തണം. 40 ശതമാനത്തിൽ കൂടുതൽ കുട്ടികൾക്ക് കോവിഡ് പോസിറ്റീവാകുന്ന സ്കൂളുകൾ അടച്ചിടാനും കോവിഡ് അവലോകന യോഗത്തിൽ തീരുമാനമായി . സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയാണ് തലസ്ഥാനത്ത് കർശന നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. സിനിമാ തിയറ്ററുകളും നീന്തൽ കുളങ്ങളും ജിംനേഷ്യവും പൂർണമായും അടച്ചിടും. മതപരമായ ചടങ്ങുകൾ ഓൺലൈൻ ആയി മാത്രം നടത്തണം. 10,12,അവസാനവർഷ ബിരുദ,ബിരുദാനന്തരമൊഴികെ എല്ലാ ക്ലാസുകളും ഓൺലൈൻ സംവിധാനത്തിലേക്ക് മാറണം. ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ടെങ്കിലും നിലവിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പിൻറെ വിലയിരുത്തൽ.

സെറിബ്രൽ പാൾസി, ഓട്ടിസം രോഗങ്ങൾ ഉള്ള കുട്ടികളുടെ മാതാപിതാക്കളിൽ ഒരാളെ വർക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാൻ അനുമതി നൽകും. സംസ്‌ഥാനത്ത് കൊവിഡ് വ്യാപനവും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.