റയൽ മാഡ്രിഡിൻ്റെ ഫ്രഞ്ച് സ്ട്രൈക്കർ കരീം ബെൻസേമയുടെ വീട്ടിൽ മോഷണം. ഞായറാഴ്ച റയൽ മാഡ്രിഡും എൽഷെയും തമ്മിൽ നടന്ന മത്സരത്തിനിടെയാണ് മോഷണം നടന്നത്. മത്സരം കഴിഞ്ഞ് തിരികെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം ബെൻസേമ മനസ്സിലാക്കുന്നത്. എന്തൊക്കെ മോഷണം പോയെന്ന കാര്യത്തിൽ ഇനിയും വ്യക്തത വരാനുണ്ട്. മതിൽ ചാടിക്കടന്ന് ജനൽ തകർത്താണ് മോഷ്ടാക്കൾ വീട്ടിൽ പ്രവേശിച്ചത്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഫുട്ബോൾ താരങ്ങളുടെ വീട്ടിൽ മോഷണം പതിവാണ്. താരങ്ങൾ ഫുട്ബോൾ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇവർ മോഷണം നടത്തുക. 2019ൽ റയൽ മാഡ്രിഡ്, അത്ലറ്റികോ മാഡ്രിഡ് ഫുട്ബോൾ താരങ്ങളുടെ വീടുകളിൽ മാത്രം മോഷണം നടത്തുന്ന ഒരു സംഘത്തെ സ്പാനിഷ് പൊലീസ് പിടികൂടിയിരുന്നു.
മത്സരത്തിൽ റയൽ എൽഷെയോട് സമനില വഴങ്ങിയിരുന്നു. ഇരു ടീമുകളും 2 ഗോൾ വീതമടിച്ചു. രണ്ടാം പകുതിയിൽ പരുക്കേറ്റ ബെൻസേമ സബ്സ്റ്റിറ്റ്യൂട്ടായി പുറത്തുപോയിരുന്നു.