അബഹ: സൗദി അറേബ്യയിലെ(Saudi Arabia) ഖമീസ് മുശൈത്തില്‍ പുക ശ്വസിച്ച്‌ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. മരണപ്പെട്ട സുഭാഷിന്റെ(41) മൃതദേഹം ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഇടപെട്ട് നാട്ടിലെത്തിച്ചു സംസ്‌കരിച്ചു.
കൊടും തണുപ്പില്‍ നിന്നും രക്ഷ കിട്ടാനായി ഒരുക്കിയ തീയില്‍ നിന്നും ഉണ്ടായ പുക ശ്വസിച്ചാണ് സുഭാഷ് മരണപ്പെട്ടത്.

അസീര്‍ പ്രവിശ്യയില്‍ തണുപ്പുകാലം ആയതിനാല്‍ രാത്രികാലങ്ങളില്‍ റൂമില്‍ തീ കത്തിച്ച്‌ തണുപ്പില്‍നിന്ന് ആശ്വാസം കണ്ടെത്തിയിരുന്നു. മരണ ദിവസവും സുഭാഷ് പതിവുപോലെ പെയിന്റ് പാട്ടയില്‍ തീ കത്തിച്ച്‌ ഉറങ്ങി പോയി. ഇതില്‍ നിന്നും ഉണ്ടായ പുക ശ്വസിച്ചു മരണപ്പെടുകയായിരുന്നു. രണ്ടു കൊല്ലം മുമ്ബ് ഹൗസ് ഡ്രൈവര്‍ വിസയില്‍ എത്തിയ സുബാഷ് ഖമീസിലെ അതൂത് ഡാമിനടുത്ത് സ്വദേശി പൗരന്റെ വീട്ടു ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു

സുഭാഷിന്റെ മൃതശരീരം വീട്ടില്‍ എത്തിച്ചു തരണമെന്ന് അഭ്യര്‍ത്ഥിച്ചു. വിവരം അറിഞ്ഞ ഇന്ത്യന്‍ സോഷ്യല്‍ ഫോറം വിഷയത്തില്‍ ഇടപെടുകയും ഖമീസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് മുനീര്‍ ചക്കുവള്ളിയുടെ പേരില്‍ കുടുംബം പവര്‍ ഓഫ് അറ്റോണി നല്‍കുകയും ചെയ്തു.

തുടര്‍ന്ന് സൗദിയിലെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം അസീര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സ്റ്റേറ്റ് പ്രസിഡന്റ് കോയ ചേലേമ്ബ്ര, സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഹനീഫ ചാലിപ്പുറം, ജിദ്ദയിലെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ ടീം അംഗങ്ങളായ നൗഷാദ് മമ്ബാട്, ഹസൈനാര്‍ മായര മംഗലം തുടങ്ങിയവരുടെ നേതൃത്വത്തില്‍ മൃതശരീരം നാട്ടിലേക്ക് അയയ്ക്കുകയും ചെയ്തു.

സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം കുടുംബാംഗങ്ങളും നാട്ടുകാരും ചേര്‍ന്നു മൃതദേഹം സംസ്‌കരിച്ചു. ഭാര്യ റാണി(36) സൂര്യ പ്രിയ(12), സൂര്യനാരായണന്‍(7) എന്നിവര്‍ മക്കളാണ്.