കോഴിക്കോട്: മദ്യപിക്കാൻ പണം നൽകാത്തതിന്റെ പേരിൽ വീട്ടമ്മയെ മർദിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. കാട്ടുവയല്‍ കോളനി സ്വദേശി നിധീഷ് ആണ് പിടിയിലായത്. വയനാട് ഒളിവിൽ കഴിയുന്നതിനിടെയാണ് നിധീഷിനെ കസ്റ്റഡിയിലെടുത്തത്.
കോഴിക്കോട്ട് അശോകപുരത്ത് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. റോഡരികിൽ മീൻ കച്ചവടം നടത്തുകയായിരുന്ന കക്കോടി സ്വദേശി ശ്യാമിലിക്കാണ് ക്രൂര മർദനം ഏറ്റത്. മദ്യപിച്ച് എത്തി മീൻ തട്ട് മറിച്ചിട്ട് ശ്യാമിലിയെ മുഖത്തും കഴുത്തിലും ചവിട്ടിയത്. സഹപ്രവർത്തകർ തടയാൻ ശ്രമിച്ചെങ്കിലും അതൊന്നും വക വയ്ക്കാതെ ആയിരുന്നു പരാക്രമം.
നിധീഷ് ക്രൂരമായി ആക്രമിക്കുന്ന വീഡിയോ പുറത്തു വന്നിരുന്നു. അക്രമത്തിൽ ശ്യാമിലിയുടെ മൂക്കിന് സാരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റ യുവതി ബീച്ച് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തിൽ യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
മുമ്പ് പലതവണ ഭർത്താവിൽ നിന്നും മർദ്ദനമുണ്ടാകുമ്പോഴെല്ലാം പോലീസ് കേസെടുക്കാൻ തയാറായിരുന്നല്ലെന്ന് വീട്ടമ്മ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന നിലപാടിലാണ് പോലീസ്.