തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. രാജ്ഭവനിലെത്തിയായിരുന്നു കൂടിക്കാഴ്ച.
തദ്ദേശ സ്ഥാപനങ്ങളിലേക്ക് കഴിഞ്ഞ ഡിസംബറിൽ നടന്ന പൊതു തെരഞ്ഞെടുപ്പിനുശേഷം കമ്മീഷൻ സ്വീകരിച്ച നടപടികൾ വിശദീകരിക്കുകയും ഇത് സംബന്ധിച്ച് റിപ്പോർട്ട് ഗവർണർക്ക് നൽകുകയും ചെയ്തു.
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിന് കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. വോട്ടർപട്ടിക കുറ്റമറ്റതാക്കുക, പോളിംഗ് ഉദ്യോഗസ്ഥരുടെ ജോലി ക്രമീകരണം സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലളിതമാക്കുക, വോട്ടെടുപ്പ് രീതി സമ്മതിദായക സഹായകമാക്കുക, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥിതിവിവര കണക്കുകൾ വിശകലനം ചെയ്ത് തുടർനടപടികൾ സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷണർ വിശദീകരിച്ചു.
വിവരസാങ്കേതിക വകുപ്പിന്റെയും തദ്ദേശഭരണ വകുപ്പിന്റെയും സഹായത്തോടെ തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് അടിസ്ഥാനത്തിലുള്ള ഡിജിറ്റൽ ഭൂപടം തയാറാക്കുന്ന പ്രക്രിയ നടന്നുവരികയാണ്.
നിയമ വിദ്യാർഥികൾക്കായുള്ള ഇന്റേൺഷിപ്പ് പ്രോഗ്രാമിനുള്ള മാനദണ്ഡങ്ങൾ പുതുക്കിയിട്ടുണ്ട്. കൂറുമാറ്റം സംബന്ധിച്ച കേസുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിന് നേരിട്ടുള്ള ഹിയറിംഗ് കമ്മീഷൻ ആരംഭിച്ചതായും ഗവർണറെ തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.