അസം സ്വദേശിനിയായ പെൺകുട്ടിയെ ‘ചൈനീസ്’ എന്ന് വിളിച്ച റിയാലിറ്റി ഷോ അവതാരകനെതിരെ അസം ക്രിക്കറ്റ് ടീം ക്യാപ്റ്റനും രാജസ്ഥാൻ റോയൽസ് താരവുമായ റിയൻ പരഗ്. കളേഴ്സ് ടിവിയിലെ ‘ഡാൻസ് ദീവാനേ 3’ എന്ന റിയാലിറ്റി ഷോ അവതാരകൻ രാഘവ് ജുയാലിനെതിരെയാണ് പരഗ് രംഗത്തെത്തിയത്. അസം ഇന്ത്യയിലെ സംസ്ഥാനം തന്നെയാണെന്ന് പരഗ് തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.
യാലിറ്റി ഷോയിൽ വേദിയിലേക്ക് ഗുഞ്ജൻ സിൻഹ എന്ന അസമീസ് പെൺകുട്ടിയെ ക്ഷണിക്കുന്ന സമയത്താണ് രാഘവ് ജുയാൽ വിവാദ പരാമർശം നടത്തിയത്. കുട്ടിയെ ചൈനീസ് എന്നും ‘മോമോ’ എന്നും വിളിച്ച രാഘവ് കുട്ടി സംസാരിക്കുന്നത് നമുക്ക് മനസ്സിലാവില്ലെങ്കിലും ഡാൻസ് മനസ്സിലാവുമെന്നും പറഞ്ഞു. ബോളിവുഡ് ഇതിഹാസ നടി മാധുരി ദീക്ഷിതും കൊറിയോഗ്രാഫർ റെമോ ഡിസൂസയും അടക്കമുള്ളവർ ജഡ്ജസായി ഉണ്ടായിരുന്നു. ഇവർ ഈ പരാമർശം ആസ്വദിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് പരഗ് രൂക്ഷവിമർശനവുമായി രംഗത്തെത്തിയത്.
‘അസം മറ്റ് സംസ്ഥാനങ്ങൾ പോലെ ഇന്ത്യയിലെ സംസ്ഥാനമാണ്. ഈ മനുഷ്യനോട് പ്രത്യേകിച്ച് വിദ്വേഷമൊന്നും ഇല്ല. എന്നാൽ, ഈ താരതമ്യങ്ങൾ അവസാനിപ്പിക്കണം. ജയ് ഹിന്ദ്, ജയ് അസം.’- പരഗ് കുറിച്ചു. സംഭവം വിവാദമായതോടെ അവതാരകൻ മാപ്പപേക്ഷയുമായി രംഗത്തെത്തിയിരുന്നു.