മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സംബന്ധിച്ച്‌ കേരളം ചര്‍ച്ചകള്‍ക്ക് തയ്യാറാകണമെന്ന് സുപ്രീം കോടതിയുടെ വിമര്‍ശനം. കേരളവും തമിഴ്നാടും പ്രശ്നങ്ങള്‍ ച‌ര്‍ച്ച ചെയ്ത് തീരുമാനിച്ചാല്‍ കോടതിക്ക് പ്രശ്നത്തില്‍ ഇടപ്പെടേണ്ട കാര്യമേ വരുന്നില്ലെന്നും കോടതി സൂചിപ്പിച്ചു. അണക്കെട്ടിലെ ജലനിരപ്പിന്റെ കാര്യത്തില്‍ എത്രയും വേഗം അന്തിമ തീരുമാനം ഉണ്ടാകണമെന്നും ഇരു സംസ്ഥാനങ്ങളോടും കോടതി നിര്‍ദ്ദേശിച്ചു.

കേരളവുമായും മേല്‍നോട്ടസമിതിയുമായും പ്രശ്നം ചര്‍ച്ച ചെയ്യാമെന്ന് തമിഴ്നാടും മേല്‍നോട്ട സമിതി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാരും കോടതിയെ അറിയിച്ചു. കേസ് മറ്റന്നാളത്തേക്ക് മാറ്റി.മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 139 അടിയാക്കി നിര്‍ത്തേണ്ട അടിയന്തര സാഹചര്യമുണ്ടോ എന്ന് കോടതി ചോദിച്ചു. എന്നാല്‍ അണക്കെട്ടിന്റെ പരിസരത്ത് താമസിക്കുന്ന ആളുകള്‍ ഭീതിയോടെ കഴിയുകയാണെന്നും ജലനിരപ്പ് 139 അടിയാക്കി നിര്‍ത്തണമെന്നും കേരളം ആവശ്യപ്പെടുകയും ചെയ്തു.