സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ ഓറഞ്ച്, യെലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു . കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ചൊവ്വാഴ്ച ഓറന്‍ജ് അലേര്‍ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ചൊവ്വാഴ്ച യെലോ അലേര്‍ടുമുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഞായറാഴ്ച യെലോ അലേര്‍ടാണ്. തിങ്കളാഴ്ച, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെലോ അലേര്‍ട്.

കോഴിക്കോടിന്റ മലയോര മേഖലയില്‍ ശക്തമായ മഴയെത്തുടര്‍ന്ന് കോടഞ്ചേരി പഞ്ചായത്തിലെ മുണ്ടൂര്‍ പാലത്തില്‍ വെള്ളം കയറി. വനത്തില്‍ തുടര്‍ച്ചയായി മഴ പെയ്യുന്നതിനാല്‍ തുഷാരഗിരിയിലും ശക്തമായ മലവെള്ളപ്പാച്ചിലാണ്. പുഴയോരത്തും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്ക് ജില്ലാഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കി.

കനത്ത മഴയില്‍ മുണ്ടക്കയം വണ്ടന്‍പതാലിനു സമീപം അസംബനി തേക്കിന്‍ കൂപ്പില്‍ ശനിയാഴ്ച വൈകിട്ട് ഉരുള്‍പൊട്ടി. മലവെള്ളം താഴെ ജനവാസ മേഖലയിലേക്ക് ഇരച്ചെത്തിയെങ്കിലും ആളപായമില്ല. കഴിഞ്ഞ ശനിയാഴ്ച ഉരുള്‍പൊട്ടലുണ്ടായ കൂട്ടിക്കല്‍, മുണ്ടക്കയം മേഖലയിലും കനത്ത മഴ പെയ്തു. മണിമലയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതു ജനങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ത്തി.

കോട്ടയം, ഇടുക്കി, പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ ശനിയാഴ്ച വൈകിട്ട് ശക്തമായ മഴ പെയ്തു. തൊടുപുഴ നഗരത്തില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. പത്തനംതിട്ട കോന്നിയില്‍ രണ്ടു മണിക്കൂറില്‍ 7.4 സെന്റിമീറ്റര്‍ മഴയാണു രേഖപ്പെടുത്തിയത്.