സോള്‍: ഉത്തര കൊറിയയില്‍ ഭക്ഷ്യക്ഷാമം വീണ്ടും രൂക്ഷമാവുന്നു. ജനങ്ങള്‍ക്കുള്ള ഭക്ഷണ ലഭ്യതയേക്കുറിച്ച്‌ നിലവില്‍ ആശങ്കയുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്വേഷകന്‍. വടക്കന്‍ കൊറിയയില്‍ കുട്ടികളും പ്രായമായവരും ഭക്ഷ്യക്ഷാമം നേരിടുന്നതായും ടോമസ് ഒജിയ ക്വിന്റാന ജനറല്‍ അസംബ്ലിയുടെ മനുഷ്യാവകാശ കമ്മിറ്റിയോട് പറഞ്ഞു.

കോവിഡ് തടയുന്നതിനായി രാജ്യത്തിന്റെ അതിര്‍ത്തികള്‍ അടച്ചിട്ടത് മൂലമാണ് രാജ്യത്ത് ഭക്ഷ്യക്ഷാമം രൂക്ഷമായത്. കോവിഡ് തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച മറ്റ് കഠിനമായ നടപടികളും ഭക്ഷ്യക്ഷാമം രൂക്ഷമാക്കുന്നതിന് കാരണമായി. രാജ്യത്തേക്ക് പ്രവേശിക്കുന്നവരെയും പുറത്തുപോകാന്‍ ശ്രമിക്കുന്ന വ്യക്തികളെയും ഇതിന്റെ ഭാഗമായി വെടിവയ്ക്കുകയും ചെയ്തിരുന്നതായി ക്വിന്റാന പറഞ്ഞു.

ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ രാജ്യത്തെ രാജ്യത്തെ പട്ടിണി തടയാനുള്ള ശ്രമങ്ങളില്‍ നടത്തിയെങ്കിലും അതിര്‍ത്തി അടച്ചുപൂട്ടല്‍ ഐക്യരാഷ്ട്ര സഭയുടെയും മറ്റ് അന്താരാഷ്ട്ര നേതാക്കളുടെയും സേവനങ്ങള്‍ തടഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് നിലവില്‍ ഐക്യരാഷ്ട്രസഭയുടെ ജീവനക്കാരില്ലെന്നും യുഎന്‍ അന്വേഷകന്‍ പറഞ്ഞു.