മുംബൈ: ആഢംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ആര്യന്‍ഖാന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. പ്രത്യേക എന്‍ഡിപിഎസ് കോടതിയാണ് ആര്യന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ആര്യന്‍റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മുംബൈ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ആര്യനില്‍ നിന്നും ഇതുവരെ മയക്കുമരുന്ന് കണ്ടെടുത്തിട്ടില്ലാത്തതിനാല്‍ എന്‍സിപിഎസ് ആക്റ്റിനു കീഴില്‍ ജാമ്യം നിരസിക്കാനാവില്ലെന്നായിരുന്നു അഭിഭാഷകന്‍ സതീഷ് മനെഷിന്‍ഡെയുടെ വാദം. ഇന്നും ഇതേ വാദമാകും പ്രധാനമായും ഉയര്‍ത്തുക.

അതേസമയം കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഇരുപതായി. കേസില്‍ ഒരു നൈജീരിയ സ്വദേശിയെ കൂടി ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെ വിദേശിയാണ് ഇയാള്‍. ഗൊരേഗാവില്‍ നിന്നായിരുന്നു എന്‍ സി ബി സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് കൊക്കെയ്നും പിടിച്ചെടുത്തിട്ടുണ്ട്.