യു.കെയിൽ എത്തുന്ന ഇന്ത്യക്കാരുടെ ക്വാറന്റീൻ ഒഴിവാക്കി. കൊവിഷീൽഡ് വാക്‌സിൻ യു.കെ അംഗീകരിച്ചു. രണ്ട് ഡോസ് എടുത്തവർക്ക് ക്വാറന്റീൻ വേണ്ട. തിങ്കളാഴ്ച മുതൽ ഇളവുകൾ പ്രാബല്യത്തിൽ. ഇന്ത്യയുടെ സമ്മർദത്തിന് വഴങ്ങിയാണ് യാത്രാ നിയന്ത്രണങ്ങൾ യു.കെ പിൻവലിച്ചത്.

ഇന്ത്യയിൽ നിന്നുള്ളവർക്ക് രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചാലും ക്വാറന്റീൻ വേണമെന്ന് ബ്രിട്ടൻ നിർദേശിച്ചിരുന്നു. ബ്രിട്ടന്റെ നിർബന്ധിത നടപടിയിൽ ഇന്ത്യ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ബ്രിട്ടന്റെ തീരുമാനം ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് തിരിച്ചടിയാണെന്നും വിദേശകാര്യ സെക്രട്ടറി ഹർഷവർധൻ ശിഖൽപ്രതികരിച്ചിരുന്നു. ബ്രിട്ടൻ നയം മാറ്റിയില്ലെങ്കിൽ ഇന്ത്യയും സമാനനയം സ്വീകരിക്കുമെനന്നായിരുന്നു ഇന്ത്യയുടെ നിലപാട്.

ഇതിന് പിന്നാലെ ഇന്ത്യയിലെത്തുന്ന ബ്രിട്ടീഷ് പൗരന്മാർക്ക് ഇന്ത്യയും നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തി. പത്ത് ദിവസത്തെ നിർബന്ധിത ക്വാറന്റീനാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലേക്ക് വരുന്നതിന് മുൻപും ശേഷവും ആർടിപിസിആർ പരിശോധന നിര്ബന്ധമാണ്. എട്ട് ദിവസത്തെ ക്വാറന്റീന് ശേഷവും ആർടിപിസിആർ പരിശോധന നടത്തണമെന്ന് ഇന്ത്യയും നിലപാടെടുത്തിരുന്നു.

അതേസമയം, സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിച്ച കോവിഷീൽഡ് വാക്‌സിൻ എടുത്ത യാത്രക്കാർക്ക് ഓസ്‌ട്രേലിയൻ സർക്കാർ പ്രവേശനാനുമതി നൽകി. കൊറോണാവാക് (സിനോവാക്), കോവിഷീൽഡ് എന്നീ വാക്‌സിൻ എടുത്ത യാത്രക്കാർക്ക് ഇനി ഓസ്‌ട്രേലിയയിൽ പ്രവേശിക്കുന്നതിന് തടസമില്ല. വരും ആഴ്ചകളിൽ, ആരോഗ്യമന്ത്രാലയം ബയോസെക്യൂരിറ്റി ആക്ടിന്റെ അടിയന്തര തീരുമാനങ്ങൾ പരിഷ്‌കരിക്കുകയും കൂടുതൽ യാത്രാ ഇളവുകൾ പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ പറഞ്ഞു.