കൊവിഡ് രോഗ വ്യാപനത്തിനുള്ള സാധ്യത മുൻ നിർത്തി ഉത്സവകാലങ്ങളിൽ അതീവ ജാഗ്രത പുലർത്താൻ സംസ്ഥാനങ്ങൾക്ക് നിർദേശം. അടുത്ത മൂന്നു മാസം വളരെ പ്രധാനപ്പെട്ടതെന്ന് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകി. പ്രതിദിന രോഗബാധിതരുടെ എണ്ണം വർധിക്കാതിരിക്കാൻ എല്ലാ സംസ്ഥാനങ്ങളും ശ്രദ്ധിക്കണമെന്ന് കേന്ദ്രസർക്കാർ പറഞ്ഞു. പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനും കേന്ദ്ര നിർദ്ദേശം നൽകിയിട്ടുണ്ട്.

രാജ്യത്തെ സംസ്ഥാനങ്ങളിൽ കേരളത്തിൽ നിന്നാണ് നിലവിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ ഇന്നലെ 12,288 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 12.97 ആണ് ടിപിആർ നിരക്ക്. 141 മരണം സ്ഥിരീകരിച്ചു. 15,808 പേർ രോഗമുക്തി നേടി. എറണാകുളം 1839, തൃശൂർ 1698, തിരുവനന്തപുരം 1435, കോഴിക്കോട് 1033, കൊല്ലം 854, മലപ്പുറം 762, ആലപ്പുഴ 746, കോട്ടയം 735, പാലക്കാട് 723, കണ്ണൂർ 679, പത്തനംതിട്ട 643, ഇടുക്കി 622, വയനാട് 337, കാസർഗോഡ് 182 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്നലെ 99,312 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 51 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,674 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 494 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 69 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 15,808 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 2217, കൊല്ലം 1374, പത്തനംതിട്ട 661, ആലപ്പുഴ 791, കോട്ടയം 1011, ഇടുക്കി 444, എറണാകുളം 3280, തൃശൂർ 1846, പാലക്കാട് 732, മലപ്പുറം 1169, കോഴിക്കോട് 1165, വയനാട് 484, കണ്ണൂർ 398, കാസർഗോഡ് 236 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,18,744 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 46,18,408 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

അതേസമയം, കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനത്തിനുണ്ടായ വീഴ്ചകൾ ഇന്ന് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിക്കും. മരണപ്പെട്ടവരുടെ പട്ടിക തയ്യാറാക്കിയതിലെ അവ്യക്തതയും, നഷ്ടപരിഹാരം നൽകാൻ സർക്കാർ സ്വീകരിച്ച നടപടികളും പര്യാപ്തമല്ലെന്ന് അടിയന്തര പ്രമേയത്തിലൂടെ ഉന്നയിക്കാനാണ് പ്രതിപക്ഷ തീരുമാനം. ശബരിമല വിമാനത്താവള പദ്ധതിക്കുണ്ടായ പ്രതിസന്ധി എൻ.ജയരാജ് ശ്രദ്ധക്ഷണിക്കലിൽ ഉന്നയിക്കും.