തട്ടിപ്പുകാര്‍ ഇരകളെ കെണിയിലാക്കാന്‍ പല പദ്ധതികളും ആവിഷ്‌കരിക്കും. പ്രമുഖരെ ഇടിച്ചുകയറി പരിചയപ്പെടുക, അവരുമായുളള ബന്ധം കാണിച്ച്‌ പണം വാങ്ങുക തുടങ്ങി പലവിധത്തിലാണ് തട്ടിപ്പുകാര്‍ രംഗത്തെത്തുന്നത്.

ഇത്തരമൊരു തട്ടിപ്പ് നടത്തിയ ചേര്‍ത്തലക്കാരനായ മോന്‍സന്‍ മാവുങ്കലിനെ ആദ്യം ആരും തിരിച്ചറിഞ്ഞില്ല. എന്നാല്‍ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തതോടെ മോന്‍സന്റെ തട്ടിപ്പ് കഥകള്‍ പുറത്തു വരാന്‍ തുടങ്ങി. സംസ്ഥാനത്തെ രാഷ്ട്രീയ തലത്തിലെ പ്രമുഖര്‍ മുതല്‍ പെലീസ് ഉദ്യോഗസ്ഥര്‍ അടക്കം മോന്‍സന്‍ മാവുങ്കലുമായി ബന്ധമുണ്ടായിരുന്നതായാണ് കണ്ടെത്തല്‍.

ലോകത്തെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയം നിര്‍മ്മിക്കുമെന്ന് പറഞ്ഞായിരുന്നു മോന്‍സണ്‍ തട്ടിപ്പു നടത്തിയത്. ടിപ്പുസുല്‍ത്താന്റെ സിംഹാസനമെന്ന പേരില്‍ മോന്‍സണ്‍ കാണിച്ചിരുന്നത് ചേര്‍ത്തലയില്‍ ഒരു ആശാരിയെക്കൊണ്ട് പണിയിപ്പിച്ചെടുത്ത കസേരയായിരുന്നു. കള്ളന്മാരെ പിടിക്കേണ്ട ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വരെ ഈ സിംഹാസനത്തില്‍ ഇരുന്നു. മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ ഈ സിംഹാസനത്തില്‍ ഇരിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ മനോജ് എബ്രഹാമും ഒരു വാളും പിടിച്ച്‌ അടുത്തു തന്നെ നില്‍പ്പുണ്ട്. ബെഹ്‌റ ഇരുന്ന ടിപ്പുസുല്‍ത്താന്റെ സിംഹാസനം ചേര്‍ത്തലയില്‍ തന്നെ ഉണ്ടാക്കിയതാണ്. മനോജ് എബ്രഹാമിന്റെ കൈയിലിരുന്ന വാളും വ്യാജന്‍ തന്നെ.