ഹൈക്കമാൻഡിന്റെ അനുമായ നീക്കം പാളി. രാജിയിൽ നിന്ന് പിന്നോട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ അറിയിച്ചു. താനുമായി ചർച്ച നടത്തിയതിൽ ഹൈക്കമാൻഡിന് നന്ദി അറിയിക്കുന്നുവെന്നും പുതിയ നേതൃത്വം പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്നും സുധീരൻ പ്രതികരിച്ചു. തെറ്റായ ശൈലിയും അനഭിലഷണീയ നടപടിയുമാണ് തന്റെ പ്രതികരണത്തിന് കാരണമായതെന്നും പങ്കുവെച്ച തന്റെ ആശങ്കയാണെന്നും എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

തെറ്റായ നടപടി തിരുത്താൻ ഹൈക്കമാൻഡ് ഇടപെടൽ പ്രതീക്ഷിക്കുന്നുവെന്നും അതിനായി കാത്തിരിക്കുന്നുവെന്നും വി എം സുധീരൻ അഭിപ്രായപ്പെട്ടു. ഉചിതമായ പരിഹാരം ഉണ്ടാകുമോ എന്നതാണ് ഉറ്റുനോക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം വി എം സുധീരനുമായുള്ള കൂടിക്കാഴ്ച പോസിറ്റീവ് ആണെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പ്രതികരിച്ചു. വി എം സുധീരൻ ഉന്നയിച്ച കാര്യങ്ങൾ ഗൗരവമായി പരിഗണിക്കുമെന്നും സുധീരന്റെ രാജി ഗുരുതര വിഷയമല്ലെന്നും താരിഖ് അൻവർ അഭിപ്രായപ്പെട്ടു .

രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും തുടർന്ന് എഐസിസി അം​ഗത്വവും രാജിവച്ചത് കോൺ​ഗ്രസിന് തലവേദന ആയിരിക്കുകയാണ്. കേരളത്തിലെ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഹൈക്കമാൻഡ് ഫലപ്രദമായി ഇടപെട്ടില്ലെന്നാണ് ആക്ഷേപം. സംസ്ഥാന നേതൃത്വം കൂടിയാലോചനകൾ നടത്തുന്നില്ലെന്നും നേതൃതലത്തിലെ മാറ്റം പ്രതീക്ഷിച്ച ഗുണം ചെയ്യുന്നില്ലെന്നും വി.എം സുധീരൻ പറഞ്ഞു. തീരുമാനങ്ങൾ ഏകപക്ഷീയമാണെന്നും സുധീരൻ ചൂണ്ടിക്കാട്ടി.