പാലാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശത്തെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ് പി ചിദംബരം. മതഭ്രാന്ത് വ്യക്തമാക്കുന്ന പരാമര്‍ശമാണ് ബിഷപ്പ് നടത്തിയത്. വിവാദപരാമര്‍ശം ബിഷപ്പ് നടത്തിയത് മതവിഭാഗങ്ങളെ ഭിന്നിപ്പിക്കാന്‍ ലക്ഷ്യമിട്ടാണെന്നും ഇത് തീവ്ര ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്നും പി ചിദംബരം പറഞ്ഞു. ദേശീയ മാധ്യമത്തില്‍ എഴുതിയ ലേഖനത്തിലൂടെയാണ് തന്റെ നിലപാട് വ്യക്തമാക്കിയത്.

പാലാ ബിഷപ്പിന്റെ ഭാഗത്തുനിന്നുള്ള പ്രസ്താവനയ്ക്ക് ചരിത്രപരമായോ സാമൂഹികപരമായോ തെളിവുകള്‍ ഒന്നുംതന്നെ ഇല്ല. നാര്‍കോട്ടിക് എന്ന പദം ജിഹാദിനൊപ്പം ചേര്‍ക്കുന്നത് തീര്‍ത്തും ദുരുദ്ദേശപരമാണ്. ജിഹാദ് എന്നാല്‍ വിശുദ്ധമായ പ്രവര്‍ത്തിയുടെ പൂര്‍ത്തികരണമാണ്. അതിനെ തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുകയാണ് ഇത്തരം പദപ്രയോഗങ്ങള്‍. ഇത് സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ്.

രാജ്യത്ത് ജിഹാദിന്റെ പേരില്‍ വര്‍ഗീയത ഉണ്ടാക്കി ഭിന്നിപ്പിക്കുക എന്നത് ഹിന്ദു തീവ്രശക്തികളുടെ അജണ്ടയാണ്‌. അവര്‍ക്ക് വഴങ്ങുകയാണ് ബിഷപ്പ് ഇത്തരം പ്രസ്താവനകളിലൂടെ നടത്തുന്നത്. പി ചിദംബരം പറഞ്ഞു. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും പ്രതികരണങ്ങളില്‍ സന്തോഷമുണ്ടെന്നും പി ചിദംബരം ലേഖനത്തില്‍ വ്യക്തമാക്കുന്നു. വിവാദ പരാമര്‍ശം കേരളത്തില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ചിദംബരത്തിന്റെ പ്രതികരണം