പി.പി. ചെറിയാന്‍
വാഷിങ്ടന്‍ ഡി സി ∙ ജനുവരി 6ന് ക്യാപിറ്റോളിൽ നടന്ന റാലിയിൽ പങ്കെടുത്തവർക്കെതിരെ രാഷ്ട്രീയ പ്രതികാരം നടപടികൾ സ്വീകരിക്കുന്നുവെന്നാരോപിച്ചു ശനിയാഴ്ച സംഘടിപ്പിക്കുന്ന റാലി റിപ്പബ്ലിക്കൻ വോട്ടർമാരുടെ ശക്ത പ്രകടനമായിരിക്കണമെന്ന് ട്രംപ്.

ജസ്റ്റിസ് ഫോർ ജെ. 6 എന്ന പേരിലാണ് ക്യാപിറ്റോളിൽ സംഘടിപ്പിക്കുന്ന റാലി നടക്കുക. ജനുവരി ആറിന് നടന്ന റാലിയിൽ പങ്കെടുത്ത 600ൽ പരം ആളുകളെ രാഷ്ട്രീയ തടവുകാരെപോലെയാണ് വിചാരണ ചെയ്യുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തി. അവർക്ക് നീതി ലഭിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

തന്നെ അനുകൂലിച്ച് വാഷിങ്ടൻ ഡിസിയിൽ പ്രകടനം നടത്തിയവരെ അഭിനന്ദിക്കുകയും അവരോട് ബൈഡൻ ഭരണകൂടം അനുവർത്തിക്കുന്ന പ്രതികാര നടപടികളെ അപലപിക്കുകയും ചെയ്തു. ഞങ്ങൾ നിങ്ങളോടൊപ്പം എന്നും ഉണ്ടായിരിക്കുമെന്ന് കേസിൽ വിചാരണ നേരിടുന്നവർക്ക് ട്രംപ് ഉറപ്പു നൽകി.

ശനിയാഴ്ച നടക്കുന്ന റാലി നിയമ പാലകർക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്. ജനുവരി 6ന് നടന്ന റാലിയിൽ പങ്കെടുത്ത ആഷ്‍ലി ബബിറ്റിനെ വെടിവച്ചു കൊലപ്പെടുത്തിയ പൊലീസ് ഓഫിസറെ ഘാതകനെന്നും, ആഷ്‌ലി ബബിറ്റിനെ രക്തസാക്ഷിയെന്നുമാണ് ട്രംപ് വിശേഷിപ്പിച്ചത്. ഇന്റലിജൻസ് റിപ്പോർട്ടനുസരിച്ചു നൂറുകണക്കിനാളുകൾ സെപ്റ്റംബർ 18 ലെ റാലിയിൽ പങ്കെടുക്കുമെന്നാണ് വിവരം.